റിയാദ്: കോവിഡ്-19 ലോകത്താകെ വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ വിലക്കുകൾ കർശനമാക്കി സൗദി അറേബ്യ. കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് യു.എ.ഇ വഴി സൗദിയിലേക്ക് പോകുന്ന എല്ലാ കണക്ടിംഗ് സർവീസുകളും സൗദി റദ്ദാക്കി. ഇന്ന് സൗദിയിൽ ഒരു സൗദി പൗരനും യു.എസിൽ നിന്നുള്ള ഒരാൾക്കും രണ്ട് ബഹ്റൈൻ സ്വദേശികൾക്കും കോവിഡ്-19 സ്ഥിരീകരിച്ചു.
ഇവരുൾപ്പടെ 15 പേർക്കാണ് സൗദിയിൽ കൊറോണ ബാധിച്ചത്. കൂടുൽ പേരിലേക്ക് രോഗം പടരാതിരിക്കാനും രോഗബാധിതർ രാജ്യത്ത് എത്തുന്നത് തടയാനുമാണ് രാജ്യത്തിന് പുറത്തുള്ള യാത്രാവിലക്ക് സൗദി കർശനമാക്കിയത്. ഗൾഫ് രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന വായു-ജല ഗതാഗതത്തിനും നിയന്ത്രണം ഏർപ്പെടുത്തി. സൗദിയിൽ നിന്ന് ഒൻപത് രാജ്യങ്ങളിലേക്ക് ഒരു കാരണവശാലും പോകരുതെന്ന് സൗദി പൗരൻമാർക്ക് നിർദേശം നൽകുകയും ഈ രാജ്യങ്ങളിലേക്ക് യാത്രയ്ക്ക് വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു. യു.എ.ഇ, ബെഹ്റൈൻ, ലെബനൻ, സിറിയ, ഈജിപ്ത്, ഇറാഖ്, ഇറ്റലി, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലേക്കാണ് യാത്രാവിലക്കെന്ന് സൗദി വാർത്താ ഏജൻസി അറിയിച്ചു. വിദേശത്തുനിന്ന് എത്തി സൗദിയിൽ താമസിക്കുന്നവർക്കും വിലക്ക് ബാധകമാണ്.
വിലക്കേർപ്പെടുത്തിയ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്കും കഴിഞ്ഞ 14 ദിവസത്തിനിടയിൽ ഈ രാജ്യങ്ങൾ സന്ദർശിച്ചവർക്കും സൗദിയിലേക്ക് പ്രവേശിക്കുന്നതിന് താത്കാലിക വിലക്കുണ്ട്. കോവിഡ്-19യുടെ ഉത്ഭവകേന്ദ്രമായ ചൈനയിലേക്ക് കഴിഞ്ഞ മാസം അവസാനം മുതൽ യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു.