kunchack-boban-dileep

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. സുനിൽ കുമാർ ഭീഷണിപ്പെടുത്തിയതും നടി ആക്രമിക്കപ്പെട്ട കേസും രണ്ടായി പരിഗണിക്കണമെന്നായിരുന്നു താരം ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ കേസ് രണ്ടായി പരിഗണിക്കേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോടതി ഹർജി തള്ളിയത്. അതേസമയം, നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കുഞ്ചാക്കോ ബോബനും ബിന്ദു പണിക്കരും കൊച്ചിയിലെ പ്രത്യേക കോടതിയിൽ ഹാജരായി.

ദിലീപിന് നടിയോട് മുൻവൈരാഗ്യമുണ്ടായിരുന്നെന്ന് തെളിയിക്കുന്നതിന്റെ ഭാഗമായിട്ടാണ് കുഞ്ചാക്കോ ബോബൻ ഉൾപ്പെടെയുള്ള താരങ്ങളെ വിസ്‌തരിക്കുന്നത്. മുമ്പ് രണ്ട് തവണ കുഞ്ചാക്കോ ബോബന് സമൻസ് അയച്ചിട്ടുണ്ടായിരുന്നെങ്കിലും ഷൂട്ടിംഗ് തിരക്ക് കാരണം താരത്തിന് ഹാജരാകാൻ സാധിച്ചിരുന്നില്ല. ഹാജരാകാതിരുന്ന സാഹചര്യത്തിൽ നേരത്തെ നടനെതിരെ കോടതി ജാമ്യം ലഭിക്കാവുന്ന വാറന്റ് പുറപ്പെടുവിച്ചിരുന്നു.

ദിവസങ്ങൾക്ക് മുമ്പ് നടിയെ ആക്രമിച്ച കേസിൽ അമ്മ ജനറൽ സെക്രട്ടറി ഇടവേളബാബു കൂറുമാറിയിരുന്നു. പൊലീസിനോട് ആദ്യം പറഞ്ഞ മൊഴി കോടതിയിൽ മാറ്റിപറയുകയായിരുന്നു. തന്റെ അവസരങ്ങൾ ദിലീപ് തട്ടിക്കളയുന്നതായി നടി തന്നോട് പറഞ്ഞിരുന്നു എന്നാണ് ഇടവേള ബാബു ആദ്യം അന്വേഷണ ഉദ്യോഗസ്ഥർക്ക് കൊടുത്ത മൊഴി. എന്നാൽ ഇത് കോടതിയിൽ നിഷേധിക്കുകയായിരുന്നു.