പത്തനംതിട്ട ജില്ലയിൽ അഞ്ചുപേർക്ക് കൊറോണ രോഗമുണ്ടെന്ന് സ്ഥിരീകരിച്ചതോടെ കേരളത്തിൽ കൊറോണ വൈറസ് (കൊവിഡ് 19) ബാധ മൂന്നാംഘട്ടത്തിലേക്ക് കടന്നതായി കരുതാം. ആദ്യഘട്ടത്തിൽ ചൈനയിൽ നിന്നെത്തിയ മൂന്നുപേരിൽ രോഗം സ്ഥിരീകരിച്ചു. അവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ച് ഉചിതമായ ചികിത്സ നൽകി രോഗവിമുക്തരാക്കി. ചൈനയിൽ നിന്നെത്തിയവരുമായി ഇടപഴകിയെന്ന് സംശയമുള്ള രണ്ടായിരത്തോളം പേരെ വീടുകളിൽ നിന്നും പുറത്ത് പോകാൻ അനുവദിക്കാതെ 28 ദിവസം നിരീക്ഷണ വിധേയരാക്കി. രോഗം ബാധിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തി;
ഇറ്റലിയിൽ നിന്ന് രോഗവുമായി എത്തിയവർ ആരോഗ്യവകുപ്പിന്റെ നിർദ്ദേശം അവഗണിച്ച് തങ്ങൾ വിദേശത്ത് നിന്നും വന്നവരെന്ന് വെളിപ്പെടുത്താതെ പലയിടങ്ങളിലും സഞ്ചരിച്ചു. നിരവധി പേരുമായി ബന്ധപ്പെട്ടു. ഇവരിൽ
നിന്ന് നാട്ടുകാരായ രണ്ട് ബന്ധുക്കൾക്ക് രോഗം പകർന്നു. ഇതോടെ കോറോണ രോഗവ്യാപനം രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിച്ചു. ഇറ്റലിയിൽ നിന്നെത്തിയവരുമായും രോഗം ബാധിച്ച അവരുടെ ബന്ധുക്കളുമായും
ഇടപഴകിയ എല്ലാവരെയും കണ്ടെത്തുകയും നിരീക്ഷണ വിധേയരാക്കുകയും ചെയ്യാൻ ആരോഗ്യവകുപ്പ് ഊർജിത ശ്രമം നടത്തിവരികയാണ്.
വിദേശത്തുനിന്ന് എത്തിയവരിൽ നിന്നും നാട്ടുകാരിലേക്ക് കൊറോണ വ്യാപിച്ചിരിക്കയാണ്, അവരുമായി ബന്ധമുള്ളവരെയെല്ലാം കണ്ടെത്തുക ദുഷ്‌കരവുമാണ്. ഈ സാഹചര്യത്തിൽ കൊറോണ വൈറസ് കേരള
സമൂഹത്തിനുള്ളിൽ തന്നെ സ്ഥാനംപിടിച്ച് കൊണ്ട് വ്യാപനത്തിന്റെ മൂന്നാംഘട്ടം ആരംഭിച്ചിരിക്കയാണെന്ന് കരുതാം.
വേണം കരുത്തുറ്റ
ബോധവത്കരണം
കൊറോണ ബാധിച്ചവർക്ക് ചികിത്സ നൽകുക, ഇടപഴകിയവരെ കണ്ടെത്തുക എന്നീ പൊതുജനാരോഗ്യ ഇടപെടലുകളിൽ നിന്നും മുന്നോട്ട് പോയി സമൂഹത്തെയാകെ കൊറോണ വ്യാപന
രീതിയെപ്പറ്റിയും കരുതൽ നടപടികളെപറ്റിയും വിപുലമായ ആരോഗ്യ വിദ്യാഭ്യാസ പരിപാടിയിലൂടെ ബോധവത്‌കരിക്കുക എന്ന ദൗത്യമാണ് ഇനി ഏറ്റെടുക്കാനുള്ളത്. ഇതിലേക്കായി ആരോഗ്യവകുപ്പ് മാത്രമല്ല,
വിദ്യാഭ്യാസം, തദ്ദേശ സ്വയംഭരണം തുടങ്ങിയ ബന്ധപ്പെട്ട എല്ലാ വകുപ്പുകളും സംയുക്തമായി പ്രവർത്തിക്കേണ്ടതുണ്ട്.
കേരളത്തിലെ ജനസാന്ദ്രത ഉയർന്ന് നിൽക്കുന്നതിനാലും ജനം കല്യാണം, മത - രാഷ്ടീയ സാംസ്‌കാരിക പരിപാടികൾ തുടങ്ങി നിരവധി ആൾക്കൂട്ട ചടങ്ങുകളിൽ ധാരാളമായി പങ്കെടുക്കുന്നത് കൊണ്ടും
പകർച്ചവ്യാധികൾ വ്യാപിക്കാനുള്ള സാദ്ധ്യത സംസ്ഥാനത്ത് കൂടുതലാണെന്നത് പ്രത്യേകം പരിഗണിക്കണം. അടിയന്തരമായി ജനങ്ങൾ സ്വീകരിക്കേണ്ട കരുതൽ നടപടികൾ ഇതിനകം പത്രദൃശ്യ മാദ്ധ്യമങ്ങളിലൂടെയും സാമൂഹ്യ ശൃംഖലകളിലൂടെയും പ്രചരിപ്പിച്ച് വരുന്നുണ്ട്. പനി,ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവർ മറ്റുള്ളവരുമായി ബന്ധപ്പെടുന്നത് ഒഴിവാക്കി അടിയന്തരമായി വൈദ്യസഹായം തേടേണ്ടതാണ്.
ജാഗ്രത ചോർന്നു പോകരുത്
ചുമയ്‌ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായും പൊത്താനും കൈകൾ
ഇടയ്‌ക്കിടെ കഴുകി വൃത്തിയാക്കാനും ശ്രദ്ധിക്കേണ്ടതാണ്. ഇപ്പോഴത്തെ അടിയന്തര സാഹചര്യം പരിഗണിച്ച് പൊതുപരിപാടികൾ കഴിവതും ഒഴിവാക്കുക. വിദേശത്ത് നിന്നും എത്തുന്നവർ ഉടൻ തന്നെ ആരോഗ്യ
വകുപ്പുമായി ബന്ധപ്പെടേണ്ടതാണ്.
വയോജനങ്ങൾക്കും
രോഗികൾക്കും കൂടുതൽ കരുതൽ
പൊതുവിൽ എല്ലാവരും കരുതൽ നടപടികൾ സ്വീകരിക്കാൻ ശ്രദ്ധിക്കേണ്ടതാണെങ്കിലും വയോജനങ്ങളും മറ്റ് രോഗങ്ങളുള്ളവരും കൂടുതൽ ജാഗ്രത കാട്ടേണ്ടതാണ്. കൊറോണ രോഗത്തിന്റെ മരണനിരക്ക് വളരെ കുറവാണെങ്കിലും മരിച്ചവരിൽ കൂടുതലും വയോജനങ്ങളാണെന്നാണ് മറ്റ് രാജ്യങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതുപോലെ മറ്റ് രോഗങ്ങളുള്ളവരിലും മരണനിരക്ക് കൂടാൻ സാദ്ധ്യതയുണ്ട്. കേരളത്തിൽ ഇപ്പോൾ പതിനഞ്ച് ശതമാനത്തിലേറെ പേർ 60 വയസിന് മുകളിലുള്ളവരാണ്. കോറോണ രോഗം പ്രധാനമായും ശ്വാസകോശങ്ങളെയാണ് ബാധിക്കുക. സംസ്ഥാനത്ത് ആസ്തമ തുടങ്ങിയ ശ്വാസകോശ രോഗമുള്ളവരുടെ എണ്ണവും കൂടുതലാണ് . കുറഞ്ഞത് 25
ലക്ഷം പേരെങ്കിലും ആസ്ത്മ, സി.ഒ.പി.ഡി (Chronic Obstructive Pulmonary Disease) എന്നീ ശ്വാസകോശ രോഗങ്ങളുള്ളവരാണെന്നാണ് ഈ മേഖലയിലെ വിദ്ഗദ്ധർ അറിയിച്ചിട്ടുള്ളത്. ഇതിൽ കുട്ടികളും
പെടുമെന്നുള്ളത് ശ്രദ്ധിക്കേണ്ടതാണ്.
ഇറ്റലിയിൽ നിന്നും കൊച്ചിയിലെത്തിയ മൂന്നുവയസുള്ള കുട്ടിയിൽ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട് ഇതിനെല്ലാം പുറമേ പ്രമേഹം, രക്താതിമർദ്ദം, കാൻസർ തുടങ്ങിയ പകർച്ചേതര രോഗമുള്ളവരും കേരളത്തിൽ കൂടുതലാണ്. ഇത്തരം രോഗമുള്ള വരെ കൊറോണ തുടങ്ങിയ പകർച്ച വ്യാധികൾ ബാധിക്കുമ്പോൾ പകർച്ച വ്യാധിയും പകർച്ചേതര രോഗങ്ങളും ഒരുപോലെ രൂക്ഷമാകാനുള്ള സാദ്ധ്യതയുണ്ട്. അങ്ങനെ ഒരു വിഷമവൃത്തത്തിലേക്ക് കേരളീയർ നയിക്കപ്പെടാൻ സാദ്ധ്യതയുണ്ട്. പകർച്ചവ്യാധികൾ ബാധിക്കുന്നവരുടെ മരണനിരക്ക് കേരളത്തിൽ ഈ കാരണങ്ങൾ കൊണ്ട് കൂടുതലായിരിക്കും. ഇതെല്ലാം വസ്തുനിഷ്ഠമായി കണക്കിലെടുക്കുമ്പോൾ കേരള സമൂഹം സ്വീകരിക്കേണ്ടത് ജാഗ്രതയല്ല അതിജാഗ്രതയാണെന്ന് കാണാൻ കഴിയും.