sunburn

കൊൽക്കത്ത: കൊറോണ ലക്ഷണങ്ങളുമായി പശ്ചിമ ബംഗാളിലെ മുർഷിദാബാദ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചയാൾ മരിച്ചു. സൗദി അറേബ്യയിൽ നിന്ന് മടങ്ങിയെത്തിയ ജനാറുൾ ഹഖ് (33) ആണ് മരിച്ചത്. കടുത്ത പ്രമേഹരോഗിയായിരുന്ന ഹഖ് നാലു ദിവസമായി ചികിത്സയിലായിരുന്നു. പ്രമേഹം ഗുരുതരമായതാകാം മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

പ്രമേഹം കടുത്തതിനൊപ്പം പനിയും ചുമയും ജലദോഷവും ഹഖിനുണ്ടായിരുന്നു. കൊറോണ സംശയിച്ചതിനെ തുടർന്ന് ഐസൊലേഷൻ വാർഡിലേക്ക് മാറ്റി ശരീരസ്രവങ്ങൾ പരിശോധനയ്ക്ക് അയച്ചിരുന്നു.

എന്നാൽ കൊറോണയാണ് മരണകാരണമായതെന്ന് കരുതുന്നില്ലെന്നും പരിശോധനാഫലം ലഭിച്ചാൽ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാൻ സാധിക്കുകയുള്ളൂവെന്നും മെഡിക്കൽ കോളേജ് ഡയറക്ടർ കൂട്ടിച്ചേർത്തു.

ഹഖിന് കൊറോണ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അധികൃതർ പ്രതിരോധനടപടികൾ കർശനമാക്കി. കുടുംബാംഗങ്ങളെ മൃതശരീരത്തിൽ സ്പർശിക്കാൻ അനുവദിക്കില്ലെന്നും സുരക്ഷാമാർഗങ്ങൾ സ്വീകരിച്ച് മാത്രമേ അന്തിമകർമങ്ങൾ നടത്താൻ അനുവാദം നൽകൂ എന്നും അധികൃതർ അറിയിച്ചു.