
മലപ്പുറം: അസം സ്വദേശിയായ പന്ത്രണ്ടുകാരിയെ കോട്ടയ്ക്കലിൽ നിരവധി പേർ ചേർന്ന് പീഡിപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. അസം സ്വദേശികളായ സ്ത്രീയും പുരുഷനുമാണ് പെൺകുട്ടിയെ മലപ്പുറത്തെത്തിച്ച് നിരവധിപേർക്ക് കാഴ്ചവച്ചത്. സംഭവം പുറത്തറിഞ്ഞതോടെ കുട്ടിയെ അധികൃതർ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. കുട്ടിയുടെ ബന്ധുക്കളായ സ്ത്രീയെയും പുരുഷനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
പിതാവ് മരിച്ച കുട്ടിയെ നാലുമാസം മുമ്പാണ് ബന്ധുക്കളായ സ്ത്രീയും പുരുഷനും കോട്ടയ്ക്കലിൽ എത്തിച്ചത്. എടരിക്കോട്ടെ വാടക ക്വാർട്ടേഴ്‌സിലായിരുന്നു ഇവരുടെ താമസം. ഇവിടെവെച്ചാണ് പെൺകുട്ടിയെ ആയിരം രൂപയ്ക്ക് നിരവധിപേർക്ക് കൈമാറിയത്.
ക്വാർട്ടേഴ്സിൽ ആൾക്കാർ വന്നുപോകുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാരാണ് സംഭവത്തെക്കുറിച്ച് ചൈൽഡ് ലൈനിന് വിവരം നല്‍കിയത്. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകരും പൊലീസും രണ്ടുദിവസം മുമ്പ് ക്വാർട്ടേഴ്‌സിലെത്തി പെൺകുട്ടിയെ മോചിപ്പിക്കുകയായിരുന്നു.
അസമീസ് ഭാഷ മാത്രം അറിയാവുന്ന പെൺകുട്ടിയിൽ നിന്ന് പരിഭാഷകന്റെ സഹായത്തോടെയാണ് മൊഴി രേഖപ്പെടുത്തിയത്. കേസിൽ ഉൾപ്പെട്ട കൂടുതൽ പേർക്കായി അന്വേഷണം ഊർജിതമാക്കുമെന്നും പൊലീസ് അറിയിച്ചു.