കൊച്ചി:കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയയിലൂടെ വ്യാജവാർത്തകൾ പ്രചരിപ്പിച്ചതിന് സംസ്ഥാനത്ത് മൂന്ന് പേർക്കെതിരെ പൊലീസ് കേസുകൾ രജിസ്റ്റർ ചെയ്തു. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ രണ്ട് കേസുകളും ത്യശൂർ കുന്നംകുളം പൊലീസ് സ്റ്റേഷനിൽ ഒരു കേസുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ സംഭവങ്ങളിൽ ആരെയും ഇനിയും അറസ്റ്റ് ചെയ്തിട്ടില്ല. എറണാകുളം പോലീസ് അസിസ്റ്റന്റ് കമ്മീഷണർ കെ.ലാൽജിയുടെ പേരിൽ വ്യാജ സന്ദേശം പ്രചരിപ്പിച്ചതിനാണ് ഒരു കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കൊറോണ വൈറസുമായി ബന്ധപ്പെട്ട് അസുഖങ്ങൾ ഒന്നുംതന്നെ ഇല്ലെന്നും സർക്കാർ മനപ്പൂർവം പ്രശ്നങ്ങൾ ഉണ്ടാക്കുന്നതാണെന്നും പറഞ്ഞുകൊണ്ട് സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിപ്പിച്ചതിനാണ് ജേക്കബ് വടക്കാഞ്ചേരി എന്നയാളെ പ്രതിയാക്കി രണ്ടാമത്തെ കേസ് എടുത്തിരിക്കുന്നത്. കുന്നംകുളത്തുള്ള താലൂക്ക് ആശുപത്രിയിൽ കൊറോണ ബാധിച്ചയാളെ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് എരുമപ്പെട്ടി സ്വദേശി പ്രവീഷ് ലാലിനെതിരെയാണ് കുന്നംകുളം പൊലീസ് കേസെടുത്തത്. കുന്നംകുളം താലൂക്ക് ആശുപത്രി സൂപ്രണ്ട് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.