ന്യൂഡൽഹി: ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിക്ക് രാജിക്കത്ത് കൈമാറി. അദ്ദേഹം ഉടൻ ബി.ജെ.പിയിൽ ചേർന്നേക്കുമെന്നാണ് സൂചന. സിന്ധ്യയ്ക്ക് ബി.ജെ.പി കേന്ദ്രമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്‌തതായി റിപ്പോർട്ട് ഉണ്ട്. സിന്ധ്യ ഇപ്പോൾ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്തുകയാണ്.
സിന്ധ്യയെക്കൂടാതെ മദ്ധ്യപ്രദേശിലെ 14 വിമത എം.എൽ.എമാരും രാജിക്കത്ത് അയച്ചിട്ടുണ്ട്. കുറച്ച് സമയം മുമ്പ് സിന്ധ്യ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. അതേസമയം,സിന്ധ്യയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്നാണ് കോൺഗ്രസ് നൽകുന്ന വിശദീകരണം.
പ്രശ്നം പരിഹരിക്കാനായി കെ.സി വേണുഗോപാൽ സോണിയാ ഗാന്ധിയുമായി നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. വരുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ ഒന്നുകിൽ തനിക്കു സീറ്റ് നൽകണം, അല്ലെങ്കിൽ മദ്ധ്യപ്രദേശ് ഘടകത്തിന്റെ അദ്ധ്യക്ഷനാക്കണമെന്ന് സിന്ധ്യ കോൺഗ്രസിന് മുന്നിൽ നിബന്ധന വച്ചിരുന്നു. ഇതുരണ്ടുമില്ലെങ്കിൽ രാജി എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അനുനയ ശ്രമവുമായി കോൺഗ്രസ് നേതൃത്വം ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല.
2018ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മദ്ധ്യപ്രദേശിൽ കോൺഗ്രസിന്റെ വിജയത്തിന് പിന്നിൽ സിന്ധ്യയ്ക്കുള്ള പങ്ക് ചെറുതല്ല. മുഖ്യമന്ത്രിക്കസേര സ്വപ്നം കണ്ടിരുന്നെങ്കിലും, 23 എം.എൽ.എമാരുടെ മാത്രം പിന്തുണയുള്ളതിനാൽ സ്ഥാനം നഷ്ടമായി. മുഖ്യമന്ത്രി കസേര കമൽനാഥിന് കൊടുക്കുകയായിരുന്നു കോൺഗ്രസ് നേതൃത്വം ചെയ്തത്. മുഖ്യമന്ത്രിയായി സ്ഥാനമേറ്റ കമൽനാഥ് സംസ്ഥാനത്തെ കോൺഗ്രസ് ഘടകത്തിന്റെ നിയന്ത്രണവും ഏറ്റെടുത്തതോടെ, സിന്ധ്യയുമായി തുറന്നപോരായി മാറുകയായിരുന്നു.