തൃശൂർ: സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ ചിക്കൻ വില കുത്തനെ ഇടിഞ്ഞു. ഇന്നലെ തൃശൂരിലെ അരിമ്പൂർ സെന്ററിൽ ഒരു കിലോ ചിക്കന് 19 രൂപയായിരുന്നു വില. 45 രൂപയ്‌ക്കാണ് കച്ചവടം ആരംഭിച്ചതെങ്കിലും വ്യാപാരികൾ തമ്മിലുള്ള മത്സരം കടുത്തതോടെ വില കുറയ്‌ക്കുകയായിരുന്നു.
കോഴിയെ കഴിച്ചാൽ കൊറോണയുണ്ടാകുമെന്ന വ്യാജപ്രചാരണം ചിക്കൻ വിലയെ പിന്നോട്ടടിച്ചിരുന്നു. അതിന്റെ കൂടെ പക്ഷിപ്പനി കൂടി സ്ഥിരീകരിച്ചതോടെ കോഴിയെ ആർക്കും വേണ്ടാതായി. ക്രൈസ്‌തവർ നോമ്പിലായതും വിപണിയെ പ്രതികൂലമായി ബാധിച്ചു.
ഒരാഴ്ച മുമ്പുവരെ 82 രൂപയായിരുന്നു ഇറച്ചിക്കോഴിയുടെ വില. കോഴിക്ക് വില കുറവാണെങ്കിലും മിക്ക ഹോട്ടലുകളിലും ചിക്കൻ ഫ്രൈയുടെ വില കുറച്ചിട്ടില്ല. വിലയിടിവു തുടർന്നാൽ ഉത്പാദന ചെലവ് പോലും ലഭിക്കാതെ കോഴി കർഷകർ വൻ നഷ്ടത്തിലാകും. കർഷകർ കടുത്ത പ്രതിസന്ധിയിലേയ്‌ക്കാണ് നീങ്ങുന്നത്.