കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന്
മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകികൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പരിശോധനാ ലാബുകളുടെ എണ്ണം കൂട്ടണം. കുവൈറ്റും സൗദി അറേബ്യയും പ്രവേശനത്തിനായി കൊറോണ സർട്ടിഫിക്കറ്റ് നിഷ്കർഷിക്കുന്നത് പ്രവാസികളെ ബുദ്ധിമുട്ടിലാക്കുന്ന പശ്ചാത്തലത്തിൽ ഇതിന് മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കണം.
കൂടുതൽ പേർ വീടുകളിലും മറ്റുമായി നിരീക്ഷണത്തിൽ കഴിയുന്നതടക്കമുള്ള സാഹചര്യത്തിൽ സ്വാഭാവികമായി ഇന്റർനെറ്റ് ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ കൂടുതലാണ്. ഇന്റർനെറ്റ് ശൃംഖല ശക്തിപ്പെടുത്താനും മുടക്കമില്ലാതെ ഇന്റർനെറ്റ് കിട്ടാനും നടപടിയെടുക്കും.
സംസ്ഥാനത്താകെ സർക്കാർ സംവിധാനങ്ങൾ ജാഗ്രതയോടെ ഇടപെടുന്നുണ്ട്. എന്നാൽ രോഗ വ്യാപനം നിയന്ത്രിക്കാനും സ്ഥിതി നിയന്ത്രിക്കാനും സർക്കാരും ജനങ്ങളും എല്ലാ സംവിധാനങ്ങളും ഒത്തൊരുമിച്ച് രംഗത്തിറങ്ങണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബഹുജനസംഘടനകളും മുന്നിട്ടിറങ്ങണം.
രോഗബാധയെ തുടർന്ന് സമസ്ത മേഖലയിലും
നേരിട്ട സാമ്പത്തികനഷ്ടം പൂർണമായി കണക്കാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആ കണക്കെടുപ്പ് നല്ല രീതിയിൽ നടത്താനാണ് തീരുമാനം.
അതേസമയം നിയമസഭാ സമ്മേളനം തുടരാനാണ് ഇന്നലെ കക്ഷിനേതാക്കളുടെ യോഗത്തിലെടുത്ത തീരുമാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തുടർന്നുള്ള കാര്യങ്ങൾ സാഹചര്യം അനുസരിച്ചിരിക്കും.
എട്ട് കേസുകൾ; 4 പേർ അറസ്റ്റിൽ
കൊറോണ വൈറസിനെക്കുറിച്ച് സാമൂഹികമാദ്ധ്യമങ്ങളിലൂടെ വ്യാജവാർത്തകൾ പ്രചരിപ്പിച്ചതിന് ഇതുവരെ പൊലീസ് 8 കേസുകൾ രജിസ്റ്റർ ചെയ്തു.
നാലു പേർ അറസ്റ്റിലായി. എറണാകുളം സെൻട്രൽ സ്റ്റേഷനിൽ രണ്ടും തൃശൂർ സിറ്റിയിലെ കുന്നംകുളം, കണ്ണൂരിലെ പരിയാരം, ആലപ്പുഴയിലെ ഹരിപ്പാട്, ഇടുക്കിയിലെ കാളിയാർ, കോഴിക്കോട് റൂറലിലെ കാക്കൂർ, വയനാട്ടിലെ വെള്ളമുണ്ട സ്റ്റേഷനുകളിൽ ഓരോ കേസുമാണ് രജിസ്റ്റർ ചെയ്തത്. മൂന്നുപേർ അറസ്റ്റിലായി. കുന്നംകുളം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രവീഷ് ലാൽ, മുഹമ്മദ് അനസ് എന്നിവരും ഹരിപ്പാട് സ്റ്റേഷനിൽ സുകുമാരൻ എന്നയാളും വെള്ളമുണ്ട പൊലീസ് സ്റ്റേഷനിൽ ഹാരിസ് ഈന്തൻ എന്നയാളുമാണ് അറസ്റ്റിലായത്.