kaumudy-news-headlines

1. കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തില്‍ ഇറ്റലിയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതില്‍ വിമുഖത കാട്ടുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വിദേശത്ത് നിന്ന് ഇന്ത്യന്‍ പൗരന്മാര്‍ക്ക് മടങ്ങാന്‍ കഴിയാത്തത് ഗൗരവ പ്രശ്നം. കേന്ദ്ര സര്‍ക്കാരിന്റെ സര്‍ക്കുലര്‍ ആണ് ഇതിന് കാരണം. രാജ്യത്തെ പൗരന്മാരെ തിരിച്ച് കൊണ്ടു വരാത്ത നടപടി അപരിഷ്‌കൃതം. സിവില്‍ ഏവിയേഷന്‍ സര്‍ക്കുലര്‍ ഉടന്‍ പിന്‍വലിക്കണം എന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. രോഗി ആയത് കൊണ്ട് ആണോ ഇവരെ കയ്യൊഴിയുന്നത് എന്നും മുഖ്യമന്ത്രി ചോദിച്ചു. വിലക്ക് നീക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ വര്‍ദ്ധന് മുഖ്യമന്ത്രി കത്ത് അയച്ചു.


2. ഈ മാസം അഞ്ചാം തീയതി സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് പുറത്ത് ഇറക്കിയ സര്‍ക്കുലറില്‍ ആണ് രാജ്യത്തേക്ക് മടങ്ങി വരാന്‍ കൊറോണ ഇല്ലെന്ന സാക്ഷിപത്രം നിര്‍ബന്ധമാക്കി ഉത്തരവ് ഉള്ളത്. എന്നാല്‍ ഇറ്റലി, കൊറിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് സാക്ഷിപത്രം നല്‍കുന്നില്ല എന്ന ആരോപണവും ഉയരുന്നുണ്ട്. അതിനിടെ, കൊറോണ വൈറസിനെ കുറിച്ച് സമൂഹത്തില്‍ അനാവശ്യ പരിഭ്രാന്തി സൃഷ്ടിച്ചെന്ന കുറ്റം ചുമത്തി ഡോ. ഷിനു ശ്യാമളിന് എതിരെ കേസ്. തൃശൂര്‍ വാടാനപ്പള്ളി പൊലീസ് ആണ് കേസ് എടുത്തിരിക്കുന്നത്. കൊവിഡ് രോഗലക്ഷണം ഉള്ള ആളെ വ്യക്തമായി നിരീക്ഷിച്ചിട്ടും ആരോഗ്യ വകുപ്പിനെ കുറ്റപ്പെടുത്തി എന്നാണ് പരാതി. വൈറസിനെ കുറിച്ച് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടികള്‍ എടുക്കും എന്ന് നേരത്തെ അധികൃതര്‍ അറിയിച്ചിരുന്നു.
3. സംസ്ഥാനത്ത് കൊറോണ വൈറസ് മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പടരുന്ന സാഹചര്യത്തില്‍ ശക്തമായ പ്രതിരോധ നടപടികളുമായി സംസ്ഥാനം. ഉത്സവങ്ങള്‍ക്കും ആള്‍ക്കൂട്ടത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തിയതിന് പിന്നാലെ, കൂടുതല്‍ കരുതല്‍ നടപടികളുമായി സര്‍ക്കാര്‍. ഇന്‍ഫോ പാര്‍ക്കില്‍ പഞ്ചിംഗ് നിറുത്തി വച്ചു. നെയ്യാര്‍ ഡാം പത്ത് ദിവസത്തേക്ക് അടച്ചിടും. കോടതികള്‍ക്കും നിയന്ത്രണം ഉണ്ട്. പത്തനംതിട്ട സ്വദേശികള്‍ക്ക് വര്‍ക്ക് അറ്റ് ഹോം നടപ്പാക്കും. കൊവിഡ് 19 പ്രതിരോധ നടപടിയുടെ ഭാഗമായി കൂടുതല്‍ ആളുകള്‍ക്ക് നിരീക്ഷണം ഏര്‍പ്പെടുത്തി. കോട്ടയം ജില്ലയില്‍ കൊറോണ ബാധിതര്‍ പ്രാഥമിക ചികിത്സയ്ക്ക് പോയ ക്ലിനിക്കിലെ ഡോക്ടര്‍ നിരീക്ഷണത്തില്‍ ആണ്
4. ജില്ലാ കളക്ടര്‍ സുധീര്‍ ബാബുവിന്റെ നിര്‍ദേശ പ്രകാരം രോഗ ബാധിതര്‍ ചികിത്സയ്ക്ക് എത്തിയ ക്ലിനിക്കും താല്‍കാലികം ആയി അടച്ചു. പത്തനംതിട്ട ജില്ലയില്‍ ഓഡിറ്റോറിയങ്ങളിലെ വിവാഹങ്ങള്‍ മാറ്റി വയ്ക്കുന്നു. ക്ഷേത്രങ്ങളില്‍ നടക്കുന്ന വിവാഹങ്ങള്‍ അടുത്ത ബന്ധുക്കളെ മാത്രം ഉള്‍പ്പെടുത്തി നടത്താന്‍ തീരുമാനം. വിവാഹ സദ്യ അടക്കം ഒഴിവാക്കും. അതിനിടെ പത്തനംതിട്ടയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന 12 പേരുടെ കൂടി പരിശോധനാഫലം ഇന്ന് ലഭിക്കും എന്ന് കളക്ടര്‍ പി.ബി നൂഹ് അറിയിച്ചു. എന്നാല്‍ നിരീക്ഷണത്തില്‍ കഴിയുന്നവരില്‍ 40 ശതമാനം പേര്‍ ഇപ്പോഴും ആശുപത്രികളില്‍ വരാന്‍ കൂട്ടാക്കാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട് എന്നും ജില്ലാ കളക്ടര്‍
5. നിരീക്ഷണത്തില്‍ കഴിയുന്ന നവജാത ശിശു അടക്കം എല്ലാവരുടെയും ആരോഗ്യ നില തൃപ്തികരം ആണ്. പത്തനംതിട്ട എസ്.പി ഓഫീസിലെ സിവില്‍ പൊലീസ് ഓഫീസറുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്. രോഗം സ്ഥിരീകരിച്ച പത്തനംതിട്ട സ്വദേശികളും ആയി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട തിരുവനന്തപുരം സ്വദേശി ആണ് ഇയാള്‍. അതേസമയം, കൊറോണ സ്ഥിരീകരിച്ചവരില്‍ ചിലര്‍ സ്വകാര്യ ബസുകളില്‍ യാത്ര ചെയ്തതായി റിപ്പോര്‍ട്ട്. ഈ മാസം ആറിന് റാന്നിയില്‍ നിന്ന് കോട്ടയത്തേക്കും തിരിച്ചും ആണ് യാത്ര ചെയ്തത്. പൊലീസുകാരും ബാങ്ക് ജീവനക്കാരും അടക്കം ഉള്ളവരാണ് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.
6. കൊവിഡ്19 വൈറസ് ബാധ ലോക രാജ്യങ്ങളെ വളരെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തില്‍ ഇറ്റലിയില്‍ നിന്ന് 42 മലയാളകള്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയിട്ടുണ്ട്. കൊവിഡ് വൈറസ് പടരുന്ന സാഹചര്യത്തില്‍ ഇവരെ നിരീക്ഷണത്തിനായി ആലുവ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇറ്റലിയില്‍ നിന്ന് എത്തുന്നവരുടെ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവ് ആകുന്നതു വരെ ഐസൊലേഷനില്‍ വയ്ക്കണമെന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ആണ് ആശുപത്രിയിലേക്ക് മാറ്റിയത്
7. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഡെമോക്രാറ്റിക് പ്രൈമറിയുടെ രണ്ടാമത് സൂപ്പര്‍ ചൊവ്വ പോരാട്ടത്തില്‍ മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡന് മുന്നേറ്റം. ഫലം പ്രഖ്യാപിച്ച മൂന്നു സംസ്ഥാനങ്ങളില്‍ ബൈഡന്‍ എതിരാളി ബേണി സാന്‍ഡേഴ്സിനെ പിന്നിലാക്കി. മിഷിഗന്‍, മിസൗറി, മിസിസിപ്പി എന്നീ സംസ്ഥാനങ്ങളില്‍ ബൈഡന്‍ വന്‍ ഭൂരിപക്ഷത്തില്‍ ആണ് ജയം ആവര്‍ത്തിച്ചത്. ഇദാഹോയിലും ബൈഡനാണ് ലീഡ് ചെയ്യുന്നത്. കറുത്ത വര്‍ഗക്കാരില്‍ നിന്ന് ലഭിച്ച പിന്തുണയാണ് ഇദ്ദേഹത്തെ തുണച്ചത്
8. വാഷിങ്ടണ്‍, നോര്‍ത്ത് ഡക്കോട്ട എന്നിവിടങ്ങളില്‍ സാന്‍ഡേഴ്സ് മുന്നിട്ടു നില്‍ക്കുന്നു. മാര്‍ച്ച് നാലിന് 14 സംസ്ഥാനങ്ങളില്‍ നടന്ന പ്രൈമറികളില്‍ പത്തിടത്ത് ജോ ബൈഡനും നാലിടത്ത് ബേണി സാന്‍ഡേഴ്സും വിജയിച്ചിരുന്നു. പ്രൈമറിയില്‍ ഓരോ സംസ്ഥാനത്തു നിന്നും ഓരോ സ്ഥാനാര്‍ഥിക്കും ലഭിച്ച പ്രതിനിധികള്‍ കണ്‍വെന്‍ഷനില്‍ വോട്ട് രേഖപ്പെടുത്തും. ഇതില്‍ 50 ശതമാനത്തില്‍ അധികം വോട്ടു ലഭിക്കുന്ന ആളാകും പ്രസിഡന്റ് സ്ഥാനാര്‍ഥി