ജനീവ:ലോകമെമ്പാടും ജനങ്ങളെ മരണഭീതിയിലാഴ്ത്തിയ കോറോണ രോഗത്തെ ( കോവിഡ് 19 ) ആഗോള മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു. നൂറിലേറെ രാജ്യങ്ങളിൽ രോഗം പടന്നു പിടിച്ച സാഹചര്യത്തിലാണ് പ്രഖ്യാപനം.
രോഗം പടരുന്നതിന്റെ വ്യാപ്തിയും അതിന്റെ തീവ്രതയും കണക്കിലെടുത്ത് കോവിഡ് 19 രോഗത്തെ ആഗോള മഹാമാരിയായി പ്രഖ്യാപിക്കുകയാണെന്ന് ലോകാരോഗ്യസംഘടനയുടെ അദ്ധ്യക്ഷൻ തെദ്രോസ് അധാനം ഗബ്രിയോസസ് ജനീവയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.രോഗത്തോടുള്ള നിഷ്ക്രിയത്വം ആശങ്കാജനകമാണ്. വൈറസിനെ തടയാനുള്ള പ്രവർത്തനങ്ങൾ പല രാജ്യങ്ങളും കാര്യക്ഷമമായി നടപ്പാക്കാത്തതും പ്രഖ്യാപനത്തിനു പിന്നിലുണ്ട്.
ലോകരാജ്യങ്ങൾക്ക് ഇനി വേണമെങ്കിലും രോഗത്തിന്റെ ഗതിമാറ്റാം. ജനങ്ങളിൽ രോഗം കണ്ടെത്തുകയും അവരെ ഐസൊലേഷൻ സൗകര്യങ്ങളിൽ ചികിത്സിക്കുകയും ബോധവൽക്കരിക്കുകയും വേണം - അദ്ദേഹം പറഞ്ഞു.
ജനുവരി 30ന് കൊറോണയെ ആഗോള അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചതിനു ശേഷമുള്ള ഡബ്ല്യു.എച്ച്.ഒയുടെ നിർണായക തീരുമാനമാണിത്.
മഹാമാരിയായി പ്രഖ്യാപിച്ചെങ്കിലും കൊറോണയെ ലോകാരോഗ്യ സംഘടന കൈകാര്യം ചെയ്യുന്ന രീതിക്കു കാര്യമായ മാറ്റം വരില്ല. ഇറാനിലെ സ്ഥിതി അതീവ ഗുരുതരമാണ്. അവിടെ കൂടുതൽ പേരിലേക്ക് രോഗം പടരാതെ സൂക്ഷിക്കണം. രോഗബാധിതർക്ക് കൂടുതൽ സഹായം എത്തിക്കണമെന്നും ഡബ്ല്യു.എച്ച്.ഒ എമർജൻസീസ് പ്രോഗ്രാം വിഭാഗം തലവൻ ഡോ. മൈക്ക് റയാൻ പറഞ്ഞു.
പാൻഡെമിക്, എപിഡെമിക്
ആഗോളതലത്തിൽ വിവിധ ഭൂഖണ്ഡങ്ങളിൽ പടർന്നു പിടിച്ച് ജനങ്ങളെ മരണത്തിലേക്കും കൊടിയ ദുരിതത്തിലേക്കും തള്ളിവിടുന്ന രോഗങ്ങളെയാണ് ലോകാരോഗ്യ സംഘടന ആഗോള മഹാമാരിയായി ( പാൻഡെമിക് )കണക്കാക്കുന്നത്. ഒരു പ്രത്യേക പ്രദേശത്തോ ഒരു വിഭാഗം ജനങ്ങളിലോ പടരുന്ന രോഗത്തെ സാംക്രമികരോഗം അഥവാ മഹാമാരി ( എപിഡെമിക് ) എന്നാണ് പറയുക.