covid

ന്യൂഡൽഹി: കോവിഡ് 19 രോഗബാധയെ മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതിന് പിന്നാലെ ശക്തമായ നടപടികൾ ലോകരാജ്യങ്ങൾ സ്വീകരിച്ചിരിക്കുകയാണ്. ഇന്ത്യയും നടപടികൾ ശക്തമാക്കി. നയതന്ത്ര വിസകൾ ഒഴികെയുള്ള എല്ലാ വിസകളും ഏപ്രിൽ 15 വരെ സസ്പെന്റ് ചെയ്യാൻ ആരോഗ്യമന്ത്രി ഹർഷവ‌ർധൻ അധ്യക്ഷം വഹിച്ച യോഗത്തിൽ തീരുമാനിച്ചു. യോഗത്തിൽ യു.എന്നിനും രാജ്യാന്തര സംഘടനാ പ്രതിനിധികൾക്കും തൊഴിൽ വിസകൾക്കും ഇളവുണ്ട്. മാർച്ച് 13 മുതൽ തീരുമാനം നടപ്പാക്കി തുടങ്ങും. ഇന്ത്യയിലേക്ക് അടിയന്തരമായി യാത്രചെയ്യേണ്ടി വരുന്നവർ നയതന്ത്ര കാര്യാലയവുമായി ബന്ധപ്പെടണമന്ന് അറിയിച്ചിട്ടുണ്ട്.

ചൈന,​ ഇറ്റലി,​ ഇറാൻ,​ കൊറിയ,​ ഫ്രാൻസ്,​ സ്പെയിൻ,​ ജർമനി എന്നീ രാജ്യങ്ങളിൽ നിന്ന് വരുന്നവരോ ഈ രാജ്യങ്ങൾ സന്ദർശിച്ച ഇന്ത്യാക്കാരോ വിദേശികളോ ആയവർ ഇന്ത്യയിലെത്തിയാൽ 14 ദിവസത്തേക്ക് കർശനമായി നിരീക്ഷിക്കും. രാജ്യത്തിന്റെ അതിർത്തിയിൽ നിയന്ത്രണം ശക്തമാക്കും. ഇറ്റലിയിൽ കുടുങ്ങിയ വിദ്യാർത്ഥികളടക്കമുള്ളവർക്ക് പരിശോധന നടത്തുന്നതിനുള്ള സൗകര്യമൊരുക്കാനും,​ പരിശോധനാഫലം നെഗറ്റീവായാൽ ഇന്ത്യയിൽ എത്തിക്കാനും യോഗത്തിൽ തീരുമാനമായി. ഇറ്റലിയിൽ മലയാളികളടക്കമുള്ള ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുകയാണ്. ഇറ്റലിയിലെ ഇന്ത്യൻ എംബസി താത്കാലികമായി അടച്ചെങ്കിലും സമൂഹ മാദ്ധ്യമങ്ങളിലൂടെ അറിയിപ്പുകൾ നൽകുമെന്ന് അധികൃതർ അറിയിച്ചു.

കുവൈറ്റിലും വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ മാർച്ച് 29വരെ പൊതുഅവധി പ്രഖ്യാപിച്ചു. എല്ലാ വിമാന സർവീസുകളും ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ റദ്ദാക്കിയതായും കുവൈറ്റ് ഭരണകൂടം അറിയിച്ചു. നിലവിൽ 114 രാജ്യങ്ങളിലായി ഒരുലക്ഷത്തിലേറെ പേർക്ക് രോഗം ബാധിച്ച് കഴിഞ്ഞു. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം 4291 പേരാണ് വൈറസ് ബാധ കാരണം മരിച്ചത്. മരണ നിരക്ക് ഇനിയും ഉയരുമെന്നാണ് നിഗമനം.