china

ബെയ്ജിംഗ്: കോവിഡ്-19 വൈറസ് എറ്റവുമധികം നാശം വിതച്ച ചൈന അപകടഘട്ടം പിന്നിട്ടതായി ചൈനീസ് ആരോഗ്യ മന്ത്രാലയം. ചൈനയിൽ വൈറസ് വ്യാപനം കുറയുന്ന സാഹചര്യത്തിലാണ് പ്രഖ്യാപനമെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ചൈനയിൽ 80,​796 പേർക്ക് രോഗം ബാധിക്കുകയും 3169 പേർ മരിക്കുകയും ചെയ്തിരുന്നു. പക്ഷെ സമീപ ദിവസങ്ങളിലായി രോഗബാധിതരുടെ എണ്ണത്തിൽ കുറവുണ്ടായതായി ചൈനീസ് ആരോഗ്യ മന്ത്രാലയം പറഞ്ഞു.

ചൈനയുടെ ആരോഗ്യ മേഖലയെയും സാമ്പത്തിക വ്യവസ്ഥയെയും വൈറസ് പാടെ തകർത്തിരുന്നു. കോവിഡ് ബാധിതരെ ചികിത്സിക്കാനായി നിർമ്മിച്ച 16 ആശുപത്രികളുടെ പ്രവർത്തനം ചൈന അവസാനിപ്പിച്ചു. രോഗബാധിതരുടെ എണ്ണത്തിലുണ്ടായ കുറവ് കണക്കിലെടുത്താണ് ആശുപത്രികൾ അടച്ചത്.

ഫെബ്രുവരി ഒമ്പതിന് മാത്രം ചൈനയിൽ റിപ്പോർട്ട് ചെയ്തത് 1921 പുതിയ കോവിഡ് കേസുകളായിരുന്നു. എന്നാൽ കഴിഞ്ഞ 24 മണിക്കുറിനിടെ 18 പുതിയ കേസുകൾ മാത്രമാണ് ചൈനയിൽ റിപ്പോർട്ട് ചെയ്തത്.

ചൈനയിൽ വൈറസ് വ്യാപനത്തിന് കുറവുണ്ടെങ്കിലും മറ്റ് ലോകരാജ്യങ്ങളിൽ അപകടകരമാം വിധമാണ് വൈറസ് വ്യാപിക്കുന്നത്. ഈ സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടന കോവിഡ്-19 വൈറസ് ബാധയെ മഹാമാരിയായി പ്രഖ്യാപിച്ചത്.