കോഴിക്കോട്: കൊറോണയുമായി ബന്ധപ്പെട്ട് മാർച്ച് 31 വരെ സ്‌കൂളുകൾ അടച്ചിട്ട സാഹചര്യത്തിൽ അടിയന്തിര ഓൺലൈൻ പഠനപദ്ധതിയുമായി ദയാപുരം സ്‌കൂൾ. ഒന്നാംക്ലാസ്സ് മുതൽ കുട്ടികൾക്ക് പ്രോഗ്രാമിംഗ് പരിശീലനത്തിനായി സ്‌കൂൾ ഉപയോഗിക്കുന്ന സൈബർ സ്‌ക്വയർ എന്ന ഡിജിറ്റൽ ചാനലുപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
സ്‌കൂളുകൾ അടയ്ക്കാനുള്ള കേരളസർക്കാർ അറിയിപ്പ് വരുന്നത് അധ്യയനം കഴിഞ്ഞ് കുട്ടികൾ പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോഴാണ്. പരീക്ഷ ഒഴിവാകുന്നതോടെ ദീർഘകാലം അവധിയാവും, കുട്ടികൾ പഠനഭാഗങ്ങളിൽ റിവൈസ് ചെയ്യുന്നതില്ലാതാവും. ഈ അവസ്ഥ ഒഴിവാക്കാൻ പഠനവീഡിയോകളും പ്രസക്തലേഖനങ്ങളും വീഡിയോ ക്ലാസ്സുകളും അധ്യാപകരുടെ കുറിപ്പുകളും ഓൺലൈൻ വഴി ലഭ്യമാക്കുക. മാത്രമല്ല, പരീക്ഷകളും പ്രൊജക്ടുകളും ഓൺലൈനായി നൽകി ഉത്തരക്കടലാസുകൾ പരിശോധിക്കുവാൻകൂടി കഴിയുന്ന സംവിധാനമാണ് സജ്ജീകരിച്ചിരിക്കുന്നത്.
കേരളത്തിലും ഇപ്പോൾ ഡൽഹിയിലും സ്‌കൂൾ അടച്ചശേഷംതന്നെ ഓൺലൈൻ പഠനത്തെക്കുറിച്ച് കാര്യമായ ചർച്ച നടക്കുന്നുണ്ടെങ്കിലും സമൂഹമാധ്യമങ്ങളിലോ ഇമെയിലിലോ കുട്ടികൾ ഇല്ല എന്നതാണ് ഏറ്റവും വലിയ പരിമിതി. അധ്യാപകരും കുട്ടികളും തമ്മിലുള്ള ആശയവിനിമയം സാധ്യമാകാൻ ഓരോരുത്തർക്കും പ്രത്യേകം യൂസർ ഐഡിയും പാസ്‌വേർഡുമുള്ള ഓൺലൈൻ ജാലകം ആവശ്യമുണ്ട്. ഇവിടെയാണ് സൈബർ സ്‌ക്വയറിനായി ഉണ്ടാക്കിയ യൂസർനെയിമും പാസ്‌വേർഡുമുപയോഗിച്ച് അടിയന്തിര ഓൺലൈൻ പഠനപദ്ധതി തയാറാക്കാമെന്ന ആശയം ദയാപുരത്തിന്റെ സന്നദ്ധസേവകനായ ഡോ.എൻ.പി. ആഷ്ലി മുന്നോട്ട് വെച്ചത്.
ഇതോടെ തങ്ങളുടെ ലേണിംഗ് മാനേജ്‌മെന്റ് സിസ്റ്റത്തിലെ ചില ഓപ്ഷനുകൾ കൂടി ഇന്റഗ്രേറ്റ് ചെയ്തു 'കൊറോണ അടിയന്തിര പഠനപദ്ധതിക്കായി സൈബർ സ്‌ക്വയർ നടത്തിപ്പുകാരായ ബാബ്ട്ര മുന്നോട്ടുവരികയായിരുന്നു. പ്രിൻസിപ്പൽ പി. ജ്യോതിയുടെ നേതൃത്വത്തിൽ കുട്ടികളുടെ വീട്ടിൽ ലാപ്‌ടോപ്പും സ്മാർട്ട്‌ഫോണും ഇല്ലാത്തവരെ മനസ്സിലാക്കാനും കെ.സി. ദീപക്കിന്റെ നേതൃത്വത്തിൽ വീഡിയോ മെറ്റീരിയലുകളും ടെസ്റ്റുകളും അധ്യാപകർക്ക് ഓൺലൈൻ ക്ലാസ്സുകൾ നടത്താനുള്ള പരിശീലനവും ഇന്നലെത്തന്നെ ആരംഭിച്ചു.
സന്നദ്ധസേവകർ നടത്തുന്ന ദയാപുരം സ്‌കൂളിൽ ആകെയുള്ള 2000 കുട്ടികളിൽ 202 പേർ അനാഥരോ അഗതികളോ ദരിദ്രപിന്നാക്ക വിഭാഗങ്ങളിൽപ്പെട്ടവരോ ആണ്. അവരിൽ മിക്കവർക്കും ഇന്റർനെറ്റ് ലഭ്യതയില്ല. ഇവർക്ക് പ്രിന്റ്ഔട്ട് എടുത്ത് മെറ്റീരിയലുകൾ എത്തിക്കാനാണ് അധികൃതർ ശ്രമിക്കുന്നത്.
രക്ഷിതാക്കളിൽ 70 ശതമാനവും ഈ സ്‌കീം ഉപയോഗപ്പെടുത്താൻ പോകുന്നത് സ്മാർട്ട് ഫോണുകളിലാണെന്നതിനാൽ ഉത്തരങ്ങളും പ്രൊജക്ടുകളും കടലാസിലെഴുതി ഫോട്ടോയെടുത്ത് അപ്‌ലോഡ് ചെയ്യാനുള്ള ഓപ്ഷൻ ഉണ്ട്. പാഠഭാഗങ്ങൾ കൂടാതെ സാമൂഹ്യആരോഗ്യ പ്രാധാന്യമുള്ള വീഡിയോകളും വാർത്തകളും കുറിപ്പുകളും ഈ ജാലകം വഴി എത്തിക്കാമെന്നാണ് ഡോ.എം.എം. ബഷീറിന്റെ നേതൃത്വത്തിലുള്ള മാനേജ്‌മെന്റ് വിചാരിക്കുന്നത്.
'കഴിഞ്ഞ രണ്ടുവർഷത്തിൽ ഇത് നാലാംതവണയാണ് പ്രകൃതി ആരോഗ്യ ദുരന്തങ്ങളാൽ പഠനകാലം നഷ്ടപ്പെടുന്നത്. നിപ, രണ്ട് പ്രളയങ്ങൾ, ഇപ്പോൾ കൊറോണ. ഇതിനിയും ഉണ്ടാകും. വിദ്യാഭ്യാസപരമായ ആഘാതം കുറക്കാൻ രണ്ടു വർഷമായി ഞങ്ങളുടെ സ്‌കൂളിൽ നടന്നുവരുന്ന സൈബർ സ്‌ക്വയർ പദ്ധതി ഉപയോഗിക്കാൻ തീരുമാനിക്കുകയായിരുന്നു. ദയാപുരം സ്ഥാപകനും പേട്രനുമായ സി.ടി. അബ്ദുറഹീം പറഞ്ഞു.
ഈ പദ്ധതിയിൽ കുട്ടികളുടെ ക്രിയാത്മകതകൂടി ഉപയോഗപ്പെടുത്തുമെന്ന് ലണ്ടൻ കേന്ദ്രമായി പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ വിദഗ്ധനും സൈബർ സ്‌ക്വയറിന്റെ സങ്കൽപകനുമായ മുഹമ്മദ് ഹാരിസ് പറഞ്ഞു. ഈ തലമുറയെ സാങ്കേതികവിദ്യയുടെ കേവലഉപഭോക്താക്കളെന്ന നിലയിൽനിന്ന് നിർമ്മാതാക്കളായി മാറ്റിയാൽ തികച്ചും പുതിയ രീതിയിൽ അവർ വിദ്യാഭ്യാസത്തെത്തന്നെ മാറ്റിത്തീർക്കും'അദ്ദേഹം നിരീക്ഷിച്ചു.