
തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ മുഖ്യപ്രതി പി.കെ കുഞ്ഞനന്തന് ഇടക്കാല ജാമ്യം അനുവദിച്ചതിനെതിരെ വിമർശനവുമായി ഷാഫി പറമ്പിൽ എം.എൽ.എ. ടി.പി വധക്കേസ് പ്രതിക്ക് പുറത്തിറങ്ങാൻ ഒത്താശ ചെയ്യുന്നത് കേരള സർക്കാരാണെന്നും പ്രതിപക്ഷം ഉയർത്തുന്ന വിമർശനങ്ങളിൽ നിന്ന് രക്ഷനേടാൻ കൊറോണയെ മറയാക്കുകയാണെന്നും ഷാഫി ഫേസ്ബുക്ക് പോസ്റ്റിൽ കുറ്റപ്പെടുത്തി. നിയമസഭ സമ്മേളനം വെട്ടിച്ചുരുക്കിയത് ജനങ്ങളെ ഭീതിപ്പെടുത്തുമെന്നും ഷാഫി ആരോപിച്ചു.
ഷാഫി പറമ്പിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്
കുഞ്ഞനന്തനെപ്പറ്റി ഒരക്ഷരം മിണ്ടരുത്
വിടുവായത്തമായാലോ ?
കുഞ്ഞനന്തന്റെ സ്വതന്ത്ര വിഹാരം ഇനി ഔദ്യോഗികമാണ്. കുഞ്ഞനന്തന് പരോളും ജാമ്യവും കൊടുക്കാൻ വേണ്ട സഹായങ്ങൾ നൽകാൻ മെഡിക്കൽ ബോർഡുണ്ട് , കോടതിയിൽ വേണ്ടത്ര എതിർക്കാതിരിക്കാൻ സർക്കാർ ശമ്പളം വാങ്ങുന്ന വക്കീലന്മാരുണ്ട്,
ടി.പി കൊലക്കേസ് പ്രതി പുറത്തിറങ്ങി നടക്കുന്നു എന്നുറപ്പ് വരുത്താൻ സർക്കാർ തന്നെ ഒപ്പമുണ്ട്.
ഇതൊന്നും ഇനി അസംബ്ലിയിലും ചോദ്യം ചെയ്യപ്പെടില്ല..അതും വെട്ടിച്ചുരുക്കിയല്ലോ..
ലോക്സഭ നടക്കുന്നുണ്ട് , രാജ്യസഭയുണ്ട് , നിരവധി സംസ്ഥാന നിയമസഭകൾ ബഡ്ജറ്റ് സമ്മേളനങ്ങൾ ചേരുന്നുണ്ട്.. നാട്ടിൽ ജനം കൂടുന്ന ചില ഇടങ്ങളിൽ ഒരു നിയന്ത്രണവുമില്ല..(അവിടെ കൊറോണ പിടിച്ചാലെന്താ ? അല്ലെങ്കിലെ ഒരു പരുവമായ ഖജനാവിലേക്കുള്ള ഏക വരുമാനം മുടങ്ങരുതല്ലോ?)
ജനങ്ങളെ പേടിപ്പെടുത്താനല്ലാതെ നിയമസഭാ സമ്മേളനം വെട്ടിക്കുറച്ചത് കൊണ്ട് കേരളം എന്താണ് നേടിയത്?
ഏപ്രിൽ 8 വരെ അസംബ്ലിയിൽ ചോദ്യത്തിന് ഉത്തരം , ചർച്ചക്ക് മറുപടി ,കൊറോണ പ്രതിരോധ വീഴ്ചകൾ , കുഞ്ഞനന്തൻമാരുടെ പരോൾ , പ്രളയ ഫണ്ട് മുക്കൽ, സഹായം കിട്ടാത്തവരുടെ ആത്മഹത്യ , മാർക്ക് ദാനത്തിലെ ഗവർണ്ണറുടെ കുറ്റപ്പെടുത്തൽ തുടങ്ങി എല്ലാ വിമർശനങ്ങളിൽ നിന്നും ഒരൊറ്റ Guillotine കൊണ്ട് രക്ഷപ്പെടൽ ..
ശ്ശ്.. രാഷ്ട്രീയം പറയാനുള്ള സമയമല്ലിത്
പരോൾ കൊടുക്കാനുള്ളതാ..