കൊല്ലം: കൊല്ലം ജില്ലയിൽ വീണ്ടും കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സ്വദേശിനിയായ ഷണ്മുഖത്തായ് കല്ല്യാണപാണ്ടി എന്ന് പേരുള്ള സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു. തെന്മല ഒറ്റക്കൽ കുരിശുംമൂടിന് സമീപത്തായാണ് സംഭവം നടന്നത്. ഇവിടെയുള്ള ഒരു വീട്ടിലേക്ക് ചോറ് ചോദിച്ചുകൊണ്ടെത്തിയ ഇവർ അടുത്തുള്ള വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ഏഴു വയസുകാരിയെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തിയത്.
ചോറും കൊണ്ട് വീട്ടുകാർ എത്തിയപ്പോൾ ഇവർ അവിടെ നിന്നും കടന്നു. തുടർന്നാണ് അടുത്ത വീട്ടിലെ കുട്ടിയെ ഇവർ കൈയിൽ പിടിച്ചുവലിച്ചുകൊണ്ട് കൂട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നത് കണ്ടത്. ഇതുകണ്ട് വീട്ടുകാർ ബഹളം വയ്ക്കുകയും നാട്ടുകാർ ഓടിക്കൂടുകയും ശേഷം ഇവരെ പിടികൂടുകയുമായിരുന്നു. നാട്ടുകാരാണ് ഇവരെ തെന്മല പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. ഇവരുടെ ബാഗ് പരിശോധിച്ച പൊലീസ് അതിൽ നിന്നും 62,000 രൂപയും ആഭരണങ്ങളും കണ്ടെത്തിട്ടുണ്ട്.
ആഭരണങ്ങൾ സ്വർണമാണോ എന്ന കാര്യം പരിശോധനയ്ക്ക് ശേഷമേ മനസിലാകുകയുള്ളൂ. ഇവരിൽ നിന്നും കണ്ടെടുത്ത ആധാർ കാർഡിലാണ് സ്ത്രീയുടെ പേര് ഷണ്മുഖത്തായ് കല്ല്യാണപാണ്ടി എന്നതാണെന്ന് മനസിലാകുന്നത്. എന്നാൽ തന്റെ പേര് കമല എന്നാണെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. കഴിഞ്ഞയാഴ്ച സ്‌കൂളിൽ നിന്നും വരുന്ന വഴി കടയിൽ ബിസ്കറ്റ് വാങ്ങാൻ കയറിയ 7 വയസുകാരിയെ ഒരു തമിഴ്നാട്ടുകാരിയായ സ്ത്രീ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചിരുന്നു.