akthar

ലാഹോർ: ലോകരാജ്യങ്ങളിൽ കൊറോണ വൈറസ് വ്യാപിക്കുന്നതിൽ ആശങ്കയറിച്ച് രംഗത്തെത്തിയിരിക്കുകയാണ് പാകിസ്ഥാൻ മുൻ ഫാസ്റ്റ് ബോളർ ഷോയ്ബ് അക്തർ. വൈറസ് വ്യാപനത്തെ തുടർന്ന് പാക്കിസ്ഥാൻ സൂപ്പർ ലീഗിലെ( പി.എസ്.എൽ)​ മത്സരങ്ങളും ഇന്ത്യൻ പ്രീമിയർ ലീഗിലെ ( ഐ.പി.എൽ)​ മത്സരങ്ങളും മാറ്റിവച്ചിരുന്നു. ലാഹോറിൽ നടക്കുന്ന പി.എസ്.എല്ലിൽ സെമിഫൈനൽ,​ ഫൈനൽ മത്സരങ്ങളാണ് ബാക്കിയുള്ളത്. വെള്ളയാഴ്ച ഒഴിഞ്ഞ സ്റ്റേഡിയത്തിലാണ് പി.എസ്.എൽ മത്സരം നടന്നത്.

അക്തറിന്റെ ആശങ്കയ്ക്കും ദേഷ്യത്തിനുമുള്ള പ്രധാന കാരണം പി.എസ്.എൽ മത്സരങ്ങൾ അനിശ്ചിതത്ത്വത്തിലായതാണ്. പാകിസ്ഥാനിൽ ക്ഷയിച്ച് തുടങ്ങിയ ക്രിക്കറ്റ് പി.എസ്.എല്ലോടുകൂടിയാണ് പൂർവ്വസ്ഥിതിയിലേക്കായത്. വർഷങ്ങൾക്ക് ശേഷമാണ് പി.എസ്.എൽ നടക്കുന്നത്. പക്ഷേ വൈറസ് വ്യാപനം കാരണം ജനശ്രദ്ധ നേടാനോ ക്രിക്കറ്റ് എന്ന വികാരം പഴയത് പോലെ പാകിസ്ഥാൻ ജനതയിൽ എത്തിക്കാനോ കഴിഞ്ഞില്ല. വൈറസ് ബാധകാരണം വിദേശതാരങ്ങളൊക്കെ തിരിച്ച് പോവുകയാണ്. അക്തർ തന്റെ യൂട്യൂബ് ചാനലിൽ കൂടെയാണ് ഇക്കാര്യങ്ങൾ പറഞ്ഞത്.

വൈറസ് ലോകവ്യാപകമായി പടരുന്നതിന്റെ കാരണക്കാരായി അക്തർ കുറ്റപ്പെടുത്തുന്നത് ചൈനീസ് പൗരൻമാരെയാണ്." നിങ്ങൾ എന്തിനാണ് വവ്വാലുകളുടെ മാംസം കഴിക്കുകയും രക്തവും മൂത്രവും കടിക്കുകയും ലോകത്താകെ വൈറസുകളെ പടർത്തുകയും ചെയ്യുന്നതെന്ന് എത്ര ചിന്തിച്ചിട്ടും എനിക്ക് മനസിലാകുന്നില്ല. ഞാൻ പറയുന്നത് ചൈനക്കാരെ കുറിച്ചാണ്. അവരാണ് ഇപ്പോൾ ലോകത്തെ അപകടത്തിലാക്കിയത്. അവർ എങ്ങനെയാണ് വവ്വാൽ,​ പട്ടി,​ പൂച്ച എന്നിവയെ തിന്നുന്നത്. ആലോചിക്കുമ്പോൾ തന്നെ ദേഷ്യം വരുന്നു." - അക്തർ പറഞ്ഞത്.

ഇത്തരം കാടത്തരങ്ങൾ മാറാൻ നടപ്പിലാക്കേണ്ട പുതിയ നിയമത്തെ കുറിച്ചും അക്തർ പറഞ്ഞു.

" ഞാൻ ചൈനയിലെ ജനങ്ങൾക്ക് എതിരല്ല. എന്നാൽ അവർ മൃഗങ്ങളെ ഭക്ഷിക്കുന്ന രീതിയ്ക്ക് ഞാൻ എതിരാണ്. ചിലപ്പോൾ അതവരുടെ സംസ്കാരത്തിന്റെ ഭാഗമായിരിക്കാം പക്ഷേ ഇതിലൂടെ എന്ത് ലാഭമാണ് കിട്ടുന്നത്. ഞാൻ പറയുന്നത് നിങ്ങൾ ചിലപ്പോൾ തള്ളിക്കളയാം. എന്തിനെയും ഭക്ഷിക്കുന്ന നിങ്ങളുടെ നിയമം മാറണം." അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയിലേക്ക് വൈറസ് വ്യാപിക്കുന്നത് തടയണമെന്ന് അക്തർ വീഡിയോയിൽ പ്രാർത്ഥിക്കുന്നുണ്ട്. 130കോടി ഇന്ത്യക്കാരിൽ തന്റെ സുഹൃത്തുക്കളുമുണ്ട്. ആർക്കും ആപത്ത് വരില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചൈനയിലെ വുഹാനിലാണ് കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത്. നിലവിൽ നൂറിലധികം രാജ്യങ്ങളിലേക്ക് വൈറസ് വ്യാപിച്ചുകഴിഞ്ഞു. ലോകത്ത് 1.2ലക്ഷത്തോളം പേർ വൈറസ് ബാധിതരാണ്. ഇന്ത്യയിൽ 82 പേർക്ക് രോഗം സ്ഥിരീകരിക്കുകയും രണ്ട് പേർ മരിക്കുകയും ചെയ്തു. ക്രിക്കറ്റ് രംഗത്ത് ഇന്ത്യ ദക്ഷിണാഫ്രിക്കയുമായുള്ള മത്സരങ്ങൾ ഉപേക്ഷിച്ചു. ന്യൂസിലാന്റ് ആസ്ട്രേലിയയുമായുള്ള മത്സരങ്ങളും ഉപേക്ഷിച്ചു. ഐ.പി.എൽ മത്സരങ്ങൾ നീട്ടിവച്ചു. വൈറസ് വ്യാപനം കാരണം ഹോട്ടൽ മേഖല,​ ടൂറിസം മേഖല,​ ബ്രോഡ്കാസ്റ്റിങ് മേഖല എന്നിവയൊക്കെ കനത്ത തിരിച്ചടി നേരിടുകയാണ്.