ന്യൂഡൽഹി: കൊറോണ ബാധിച്ച് മരിച്ച സ്ത്രീയുടെ മൃതദേഹം സംസ്കരിക്കാൻ ശ്‌മശാനം അധികൃതർ വിസമ്മതിച്ചതായി അരോപണം. ഇന്നലെ ഡൽഹിയിൽ മരിച്ച 68 കാരിയുടെ മൃതദേഹം സംസ്കരിക്കാൻ നിഗംബോദ് ശ്മശാന അധികൃതർ അനുവദിച്ചില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
ഇന്ന് മൃതദേഹം ശ്‌മശാനത്തിലേക്ക് കൊണ്ടുപോയപ്പോഴാണ് ദുരനുഭവമുണ്ടായതെന്ന് കുടുംബാംഗങ്ങൾ പറയുന്നു. സംസ്‌കാരത്തിനായി മറ്റേതെങ്കിലും സ്ഥലത്തേക്ക് കൊണ്ടുപോകാൻ ആവശ്യപ്പെട്ടെന്നാണ് ആരോപണം. നിഗംബോദ് ഘട്ട് തലവനോട് സംസാരിച്ചിട്ടുപോലും അനുവദിച്ചില്ലെന്ന് ജനക്പുരിയിൽ നിന്നുള്ള കുടുംബം പറഞ്ഞു.
ഡൽഹിയിലെ ആർ.എം.എൽ(റാം മനോഹർ ലോഹ്യ) ആശുപത്രിയിൽ ചികിത്സയിലായിരുന്ന 68കാരിയാണ് വെള്ളിയാഴ്ച മരിച്ചത്. കൊറോണയെക്കൂടാതെ മറ്റുചില രോഗങ്ങളും ഇവർക്ക് ഉണ്ടായിരുന്നതായി ഡോക്ടർമാർ പറയുന്നു. മകനിൽ നിന്നുമാണ് കൊറോണ രോഗം ഇവരിലേക്ക് പകർന്നത്.
വ്യാഴാഴ്ചയാണ് കൊറോണ ബാധിച്ച് രാജ്യത്ത് ആദ്യമായി ഒരാൾ മരണമടഞ്ഞത്. കർണാടകത്തിലെ കൽബുർഗിയിൽ നിന്നുമുള്ള 76 കാരനായ മുഹമ്മദ് ഹുസ്സൈൻ സിദ്ധിഖി ആണ് മരണപ്പെട്ടത്. ഇയാൾ സൗദിയിലെ ഉംറയിൽ പങ്കെടുത്ത ശേഷം ഫെബ്രുവരി 29നാണ് രാജ്യത്തേക്ക് മടങ്ങിയത്തിയത്.