kerala

കൊല്ലം: സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ വഴി സാത്താൻ ആരാധാനയിലേക്ക് വിദ്യാർത്ഥികളെ വശീകരിക്കുു്ന സംഘങ്ങൾ കേരളത്തിലും സജീവമാകുന്നതായി റിപ്പോർട്ട്. പല നഗരങ്ങളിലും വേരുകളുള്ള ഈ സംഘത്തിന്റെ കെണിയിൽപ്പെട്ട് പണവും രേഖകളും ഉൾപ്പെടെ നഷ്ടപ്പെടുന്നവർ അപമാനം ഭയന്ന് സംഭവത്തെക്കുറിച്ച് പുറത്തുപറയുന്നില്ല. കൊല്ലത്ത് പത്താം ക്ലാസുകാരനെ വശീകരിച്ച്‌ കെണിയിൽപ്പെടുത്തിയ സംഭവമാണ് ഇതിൽ ഒടുവിലത്തേത്.

ഇൻസ്റ്റഗ്രാമിൽ വന്നൊരു ലിങ്ക് വഴിയാണ് കുട്ടി ഈ ഗ്രൂപ്പിലെത്തുന്നത്. ബ്ലൂവെയിൽ പോലുള്ള ഗെയിമുകൾക്ക് സമാനമായ രീതിയിലാണ് ഗ്രൂപ്പുകളുടെ പ്രവർത്തനം.വിദേശത്ത് തൊഴിൽ, പഠന സാദ്ധ്യതകൾ, ആഡംബര കാർ, കോടികളുടെ സമ്പാദ്യം, വീടുകൾ എന്നിങ്ങനെയാണ് ഗ്രൂപ്പംഗങ്ങൾക്ക് നൽകുന്ന വാഗ്ദാനം. പലഘട്ടങ്ങളിലായി ടാസ്​കുകൾ നൽകിയാണ് ഇവരുടെ കൂട്ടായ്​മയിൽ അംഗത്വം നൽകുന്നത്. റെയിൽപാളത്തിലൂടെ അർദ്ധരാത്രി നടത്തിക്കുക, ശരീരം മുറിച്ച്‌ രക്തം കാണിക്കുക, സാത്താനിക് ടെമ്പിൾ വീട്ടിൽ ഒരുക്കുക,​ആടിന്റെ രക്തം ബലിനല്‍കുക എന്നിങ്ങനെയുള്ള ടാസ്തുകളാണ് ഗ്രൂപ്പംഗങ്ങൾക്ക് നൽകുന്നത്.

ദേഹത്ത് മുറിവേൽപ്പിക്കുന്നതുൾപ്പെടെയുള്ള അപകടകരമായ ടാസ്കുകൾ എത്തിയതോടെ കുട്ടി പിൻമാറുകയായിരുന്നു ഇതോട വധഭീഷണിയുൾപ്പെടെയെത്തി. തുടർന്ന് കുട്ടിയും മാതാപിതാക്കളും കളക്ടർക്ക് പരാതി നൽകുകയായിരുന്നു. ശിശുസംരക്ഷണ യൂണിറ്റ് കൗൺസലിംഗ് ചെയ്​തപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ കുട്ടി പറഞ്ഞത്.