ബാഗ്ദാദ്: ലോകമാകമാനം കൊറോണ രോഗങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ തങ്ങളുടെ അനുയായികൾക്ക് നിർദ്ദേശങ്ങളുമായി ഭീകര സംഘടനയായ ഐസിസ്. കോവിഡ് 19 രോഗബാധയെ ചെറുക്കാൻ ആവശ്യമായ മുൻകരുതലുകൾ സംബന്ധിച്ച നിർദേശങ്ങളാണ് തങ്ങളുടെ ന്യൂസ് ലെറ്റർ ആയ 'അൽ നബ'യിലൂടെ ഐസിസ് അനുയായികൾക്ക് നൽകിയത്.
പകർച്ചവ്യാധിയെ തടയുന്നതിന് 'ഷാരിയാ' നിർദേശങ്ങൾ എന്ന പേരിലാണ് ഐസിസ് ഈ ന്യൂസ് ലെറ്റർ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. രോഗത്തെ തടയുന്നതിനായി കൈകൾ കഴുകണമെന്നും കോട്ടുവാ ഇടുമ്പോഴും തുമ്മുമ്പോഴും വാ പൊത്തണമെന്നും യാത്ര ഒഴിവാക്കണമെന്നും വാർത്താ പത്രികയിൽ നിർദേശമുണ്ട്.
വ്യാധികൾ തനിയെ ആരെയും ബാധിക്കാറില്ലെന്നും ദൈവത്തിന്റെ ശാസനയും ഉത്തരവും പ്രകാരമേ അത് സംഭവിക്കാറുള്ളൂവെന്നും ഈ പത്രികയിൽ പറയുന്നുണ്ട്. ദൈവത്തിൽ വിശ്വസിക്കുന്നവർക്ക് കരുണ ലഭിക്കുമെന്നും അസുഖം ബാധിച്ചവർക്ക് ദൈവത്തിൽ അഭയം പ്രാപിക്കാവുന്നതാണെന്നും പത്രിക വിശദീകരിക്കുന്നു.
ഐസിസിന് സാന്നിദ്ധ്യമുള്ള ഇറാഖിൽ ഇതുവരെ 79 കോവിഡ് 19 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. സിറിയയിൽ ഇതുവരെ ഒരു കേസും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാൽ ലോകത്തിൽ 149ഓളം രാജ്യങ്ങളിൽ കൊറോണ രോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഭയം കൊണ്ടാകണം ഐസിസ് ഇങ്ങനെയൊരു വിജ്ഞാപനം പുറത്തിറക്കിയതെന്ന് കരുതപ്പെടുന്നു.