കൊച്ചി: എറണാകുളം ജില്ലാ കളക്‌ടർ എസ്. സുഹാസ് യഥാർത്ഥത്തിൽ വിമാനം പിടിച്ചെടുക്കുകയായിരുന്നു. ആ തീരുമാനം അല്പം വൈകിയിരുന്നെങ്കിൽ കൊറോണ ബാധിതനായ ബ്രീട്ടിഷ് പൗരനുമായി വിമാനം പറന്നുയരുമായിരുന്നു. കളക്‌ടറുടെ ചടുല നീക്കങ്ങളാണ് കൂടുതൽ ആളുകളിലേക്ക് രോഗം പടരാതിരിക്കാനുള്ള നടപടികൾക്ക് തുണയായത്. കൊറോണ രോഗബാധിതനായ ബ്രിട്ടീഷ് പൗരൻ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ വിവരം എസ്. സുഹാസിന് ലഭിക്കുന്നത് ടേക്ക് ഓഫിന് 15 മിനിട്ട് മുമ്പ്. ഇതോടെ വിമാനം പിടിച്ചിടാൻ കളക്ടർ നിർദ്ദേശിച്ചു. മുഴുവൻ ജീവനക്കാരുടെയും ബോർഡിംഗ് പൂർത്തിയായിരുന്നു.
8.45 നാണ് ഇടുക്കി ജില്ലാ ഭരണകൂടത്തിൽ നിന്നും എറണാകുളം കളക്ടർക്ക് സന്ദേശമെത്തിയത്. കൊറോണ സ്ഥിരീകരിച്ച വിദേശി മൂന്നാറിൽ നിന്നും കടന്നിട്ടുണ്ടെന്നും 9 നുള്ള എമിറേറ്റ്‌സ് വിമാനത്തിൽ ദുബായ് വഴി ലണ്ടനിലേക്ക് പോകാനിടയുണ്ടെന്നുമായിരുന്നു വിവരം. ഈ സൂചനയ്ക്ക് സ്ഥിരീകരണമായതോടെ നെടുമ്പാശേരി വിമാനത്താവളത്തിന്റെ ചരിത്രത്തിൽ തന്നെ അപൂർവമായ ഇടപെടലിന് കളക്ടർ മുതിരുകയായിരുന്നു.
കൊച്ചി നഗരത്തിലെ ക്യാമ്പ് ഓഫീസിൽ നിന്നും നെടുമ്പാശേരിയിലേക്ക് കുതിക്കുന്നതിനിടയിൽ മുഴുവൻ യാത്രക്കാരെയും ഒഫ് ലോഡ് ചെയ്യാനും പ്രാഥമിക പരിശോധനയ്ക്ക് വിധേയമാക്കാനും നിർദേശം നൽകി. ബ്രിട്ടീഷ് പൗരനെ ഭാര്യയ്‌ക്കൊപ്പം വിമാനത്തിൽ നിന്നും നേരെ ആംബുലൻസിലേക്ക് കയറ്റി എറണാകുളം മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. ബാക്കിയുള്ളവരുടെ കാര്യത്തിൽ തിരക്കിട്ട കൂടിയാലോചന. മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയുമായും ഫോണിൽ ആശയ വിനിമയം. ജില്ലയുടെ ചുമതല വഹിക്കുന്ന മന്ത്രി വി.എസ്. സുനിൽ കുമാറും നെടുമ്പാശേരിയിലെത്തി. സിയാൽ മാനേജിംഗ് ഡയറക്ടർ വി.ജെ. കുര്യൻ, എസ്.പി കെ. കാർത്തിക് എന്നിവരുമായും സി.ഐ.എസ്.എഫ് അടക്കമുള്ള ഏജൻസികളുമായും അടിയന്തര ചർച്ച. ഒടുവിൽ വിദേശ ടൂറിസ്റ്റ് സംഘത്തിലെ മറ്റ് 17 പേരെ നെടുമ്പാശേരിയിലെ ഹോട്ടലിൽ നിരീക്ഷണത്തിലാക്കി. സംഘത്തിൽ ഉൾപ്പെടാത്ത മറ്റൊരാൾക്ക് വീട്ടിൽ താമസിച്ചുള്ള നിരീക്ഷണത്തിനും സംവിധാനമൊരുക്കി. ബാക്കി 270 യാത്രക്കാരുമായി എമിറേറ്റ്‌സ് വിമാനം പറന്നുയരുമ്പോൾ സമയം 12.47. പരിശോധനാവിവരങ്ങൾ വിമാനക്കമ്പനിക്കും ദുബായ് വിമാനത്താവള അധികൃതർക്കും കൈമാറിയ ശേഷമായിരുന്നു വിമാനം വിടാനുള്ള തീരുമാനം.
വിമാനത്താവളത്തിൽ രോഗബാധിതനുമായി ഇടപെഴകിയവരെ കണ്ടെത്തലായിരുന്നു അടുത്ത നടപടി. വിമാനത്താവള ജീവനക്കാരും സി.ഐ.എസ്.എഫ് സുരക്ഷാഭടന്മാരും അടക്കമുള്ളവരെ നിരീക്ഷണത്തിനായി അവരവരുടെ വാസസ്ഥലങ്ങളിലേക്ക് മാറ്റി. വിമാനത്താവളത്തിന്റെ അകത്തളവും എയ്‌റോ ബ്രിഡ്ജും യുദ്ധകാലാടിസ്ഥാനത്തിൽ അണുവിമുക്തമാക്കി. സോഡിയം ഹൈപ്പോ ക്ലോറൈഡ് ലായനി ഉപയോഗിച്ചുള്ള ശുചീകരണം പൂർത്തിയാക്കി ഉച്ചയ്ക്ക് മൂന്നു മണിയോടെ യാത്രക്കാരെ സ്വീകരിക്കാൻ ടെർമിനൽ സജ്ജമായി. സി. സി ടി വി ദൃശ്യങ്ങൾ നിരീക്ഷിച്ച് രോഗബാധിതനുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനും കളക്ടർ നിർദേശം നൽകി.