corona

മുംബയ്: കൊറോണ വെെറസ് ബാധയിൽ ഇന്ത്യയിൽ മൂന്നാമത്തെ മരണം സ്ഥിരീകരിച്ചു. മുംബയിലെ കസ്തൂർബ ആശുപത്രിയിൽ 64കാരനാണ് മരിച്ചത്. ദുബായിൽ നിന്നെത്തിയതായിരുന്നു ഇയാൾ. ഡൽഹിയിലും കർണാടകയിലുമായിരുന്നു നേരത്തെ മരണം റിപ്പോർട്ട് ചെയ്തത്. കർണാടകത്തിലെ കലബുർഗിയിലായിരുന്നു ആദ്യ മരണം സ്ഥിരീകരിച്ചത്. രണ്ടാമത്തെ മരണം ഡൽഹിയിൽ ജാനക്പുരി സ്വദേശിനിയായ 69കാരിയുടേതായിരുന്നു. ഇവർ രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

രാജ്യത്താകമാനം ഇതുവരെ 125 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. മഹരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ ഉള്ളത്. മാർച്ച് 31 വരെ സംഘമായുള്ള വിദേശ, ആഭ്യന്തര വിനോദ യാത്രകൾക്ക് മുംബയ് പൊലീസ് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കൂട്ടമായുള്ള വിനോദയാത്ര സംഘടിപ്പിക്കരുതെന്ന് ടൂർ ഓപ്പറേറ്റർമാർക്ക് നിർദേശം നൽകി. മുംബയ് മൃഗശാല അടച്ചു.

അതേസമയം, കൊറോണ വെെറസ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 7164 ആയി ഉയര്‍ന്നു. ഏറ്റവും കൂടുതല്‍ മരണം ചൈനയിലാണ്, 3226 പേര്‍. വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയ്ക്ക് ശേഷം കൊറോണ വ്യാപകമായി പടര്‍ന്ന ഇറ്റലിയില്‍ 2158 പേരും മരണപ്പെട്ടു. 87 പേരാണ് അമേരിക്കയില്‍ മരിച്ചത്. 162 രാജ്യങ്ങളിലായി 182,550 ആളുകള്‍ക്ക് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചു. കൊറോണ വൈറസിനെതിരായ വാക്‌സിന്‍ അമേരിക്ക മനുഷ്യരില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിച്ചുതുടങ്ങി. സിയാറ്റയില്‍ 18നും 55നും മധ്യേ പ്രായമുള്ള ആരോഗ്യവാന്മാരായ 45 പേരിലാണ് മരുന്ന് പരീക്ഷിക്കുന്നതെന്ന് യു.എസ് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് ഹെല്‍ത്ത് (എന്‍.ഐ.എച്ച്) അറിയിച്ചു.