corona

റോം: യൂറോപ്യൻ രാജ്യങ്ങളിൽ ഭീതി വിതച്ച് കൊറോണ മരണം വർദ്ധിക്കുന്നു. ഏഷ്യൻ രാജ്യങ്ങളിൽ മരണം 3384 കവിഞ്ഞപ്പോൾ യൂറോപ്പിൽ 3421 പിന്നിട്ടു.

ലോകത്താകെ കൊറോണ മരണം 8400കഴിഞ്ഞു. 2,10,734 രോഗികൾ ചികിത്സയിലുണ്ട്. 82,721പേർ രോഗമുക്തരായി.

ഇറ്റലിയിൽ സ്ഥിതിഗതികൾ അനുദിനം രൂക്ഷമാകുകയാണ്. 24 മണിക്കൂറിനിടെ 345 പേർ മരിച്ചു. ആകെ മരണം 2510 കഴിഞ്ഞു. ദിനംപ്രതി 3500ഓളം പേർക്ക് രോഗം ബാധിക്കുന്നു. മഹാദുരന്തത്തിന്റെ സൂചനയാണിതെന്ന് വിദഗ്ദ്ധർ പറയുന്നു.

ശ്‌മശാനങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കുന്നു. ആശുപത്രി മോർച്ചറികളിൽ ശവശരീരങ്ങൾ കൂടിക്കിടക്കുന്നു. ഉറ്റവരുടെ ശവസംസ്കാരത്തിന് പോലും പങ്കെടുക്കാൻ കഴിയാത്തവർ. ചടങ്ങുകളിൽ വൈദികനും ശവം അടക്കുന്നയാളും മാത്രം.

പ്രദേശിക പത്രങ്ങൾ ചരമവാർത്തകളുടെ പേജ് രണ്ടിൽ നിന്ന് പത്ത് ആയി വർദ്ധിപ്പിച്ചു. യുദ്ധകാലത്ത് പോലും ഇങ്ങനെ ഉണ്ടായിട്ടില്ല.

ശ്വാസതടസവും ചുമയുമായി പോയ പലരും ജീവനോടെ മടങ്ങിവന്നില്ല. അഞ്ചുദിവസം കൊണ്ടാണ് ഇറ്റലിയിലെ മരണസംഖ്യ അതിഭീകരമായി ഉയർന്നത്.

യൂറോപ്പിൽ സമ്പൂർണ വിലക്ക്

മരണം കുതിച്ചുയരുന്ന യൂറോപ്പിൽ സമ്പൂർണ്ണ പ്രവേശന വിലക്ക് നിലവിൽ വന്നു. യൂറോപ്യൻ യൂണിയൻ വിലക്ക് പ്രഖ്യാപിച്ചതോടെ ഇനി ഒരു യൂറോപ്യൻ രാജ്യത്തേക്കും യാത്ര സാദ്ധ്യമല്ല.

സാമ്പത്തിക തകർച്ചയിലായ പൗരന്മാർക്ക് അമേരിക്കയും ബ്രിട്ടനും സാമ്പത്തിക പാക്കേജുകൾ പ്രഖ്യാപിച്ചു. ആരോഗ്യപ്രവർത്തകരെ സഹായിക്കാൻ അമേരിക്ക സൈനികരെ ഇറക്കി. 50 ലക്ഷം മാസ്കുകൾ തയാറാക്കാൻ പ്രതിരോധ വകുപ്പ് യു.എസ് കമ്പനികളോട് നിർദ്ദേശിച്ചു. അമേരിക്കയിൽ രോഗികളുടെ എണ്ണം 6600 ആയി. മരണം 125 കടന്നു. ന്യൂയോർക്ക്, വാഷിംഗ്ടൺ, കാലിഫോർണിയ എന്നിവിടങ്ങളിലാണ് സ്ഥിതി രൂക്ഷം. അടിയന്തര സഹായമായി 85000 കോടിഡോളറിന്റെ പാക്കേജ് വൈറ്റ് ഹൗസ് പ്രഖ്യാപിച്ചു.

അതിനിടെ ചൈനയ്ക്കെതിരായ അമേരിക്കൻ വാക്പോര് തുടരുകയാണ്. കൊറോണയെ 'ചൈനീസ് വൈറസ്" എന്ന് പ്രസിഡന്റ് ട്രംപ് വിശേഷിപ്പിച്ചത് വിവാദമായി.

കൊറോണ മരണത്തിൽ മൂന്നാമതുള്ള ഇറാനിൽ രോഗികളുടെ എണ്ണം 18000 കടന്നു. 1200 പേർ മരിച്ചു.

 ചൈനയിൽ 11 പേർ കൂടി മരിച്ചു. 13 കേസുകൾ​ പുതുതായി റിപ്പോർട്ട്​ ചെയ്‌തു 80,894 പേരാണ് നിലവിൽ​ രോഗികൾ​. 3237 പേർ മരിച്ചു. 69,614 പേർ രോഗമുക്തരായി.

 രോഗപ്പകർച്ച തടയുന്നതിൽ ഭരണകൂടം പരാജപ്പെട്ടെന്ന് വിമർശിച്ച നൂറു പേര് തുർക്കിയിൽ അറസ്റ്റിലായി.

 ബെൽജിയം പൂർണ സമ്പർക്കവിലക്ക് പ്രഖ്യാപിച്ചു.

 കൊറോണ വൈറസ് പ്ലാസ്റ്റിക്കിലും ഇരുമ്പിലും മൂന്നു ദിവസംവരെ ജീവിക്കുമെന്ന് ഇംഗ്ലണ്ടിലെ ഗവേഷകർ കണ്ടെത്തി.