corona-

കൊച്ചി: എച്ച്.ഐ.വി ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകൾ കേരളത്തിൽ ചികിത്സയിലുള്ള കൊറോണ രോഗിക്ക് ഉപയോഗിച്ച് തുടങ്ങി. കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ബ്രിട്ടീഷ് പൗരനാണ് എച്ച്.ഐ.വി ചികിത്സയ്ക്ക് ഉപയോഗിക്കുന്ന റിറ്റോനാവിർ, ലോപിനാവിർ (ritonavir, lopinavir) മരുന്നുകൾ നൽകിത്തുടങ്ങിയത്. രോഗികളിൽ എച്ച്.ഐ.വി മരുന്ന് ഫലപ്രദമാണെന്ന് വിദഗ്ദ്ധാഭിപ്രായം നേരത്തെ വന്നിരുന്നു. സംസ്ഥാന മെഡിക്കൽ ബോർഡിന്റെ അനുമതിയോടെയാണ് കേരളത്തിലെ പരീക്ഷണം.

കൊറോണ ചികിത്സയ്ക്ക് ആദ്യമായാണ് സംസ്ഥാനത്ത് റിറ്റോനാവിർ, ലോപിനാവിർ എന്നീ മരുന്നുകൾ ഉപയോഗിക്കുന്നത് എന്ന് ഡോക്ടർമാർ പറയുന്നു. ചൈനയിലെ വുഹാനിലാണ് മുൻപ് ഇത് പരീക്ഷിച്ചത്.

ഡൽഹിയിലും എച്ച്.ഐ.വി മരുന്ന് ഉപയോഗിച്ച് കൊറോണ രോഗിക്ക് ചികിത്സ നല്‍കിയിരുന്നു. കൊറോണ ബാധിതരായ ഇറ്റാലിയൻ വയോധിക ദമ്പതികൾക്കാണ് ജയ്‌പുരിൽ എച്ച്.ഐ.വി ചികിത്സയ്ക്കുള്ള മരുന്ന് നൽകിയത്. ഇതിന് പുറമെ മലമ്പനി, എച്ച്1എൻ1 എന്നിവയ്ക്കുള്ള മരുന്നുകളും ആന്റിബയോട്ടിക്കും നൽകി. ശ്വാസംമുട്ടലോടെ അതീവഗുരുതര നിലയിലായിരുന്നു ഭർത്താവ്. ഭാര്യയും ശ്വാസകോശ രോഗിയാണ്.ഇതുവരെ പാർശ്വ ഫലങ്ങളുണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട്.