റോം: കൊറോണ ബാധിച്ച് ഇറ്റലിയിൽ ബുധനാഴ്ച മാത്രം മരിച്ചത് 475പേർ. ഇതോടെ ഇറ്റലിയിൽ മരണസംഖ്യ 2500 കവിഞ്ഞു. നിലവിൽ 35,713 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ദിനംപ്രതി 3500ഓളം പേർക്കാണ് ഇവിടെ രോഗം ബാധിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച ഇറ്റലിയിൽ 368 പേർ മരിച്ചിരുന്നു.
ചൈനയ്ക്ക് പുറത്ത് ഏറ്റവും കൂടുതൽ ആളുകൾ കൊറോണ ബാധിച്ച് മരിച്ചത് ഇറ്റലിയിലാണ്. മരണസംഖ്യ വർദ്ധിക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ ശ്‌മശാനങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. പ്രാദേശിക പത്രങ്ങൾ ചരമവാർത്തകളുടെ പേജ് രണ്ടിൽ നിന്ന് പത്ത് ആയി വർദ്ധിപ്പിച്ചു. യുദ്ധകാലത്ത് പോലും ഇങ്ങനെയൊരവസ്ഥ ഉണ്ടായിട്ടില്ലെന്ന് അധികൃതർ പറയുന്നു.
ശ്വാസതടസവും ചുമയുമായി പോയ പലരും ജീവനോടെ മടങ്ങിവന്നില്ല. അഞ്ചുദിവസം കൊണ്ടാണ് ഇറ്റലിയിലെ മരണസംഖ്യ അതിഭീകരമായി ഉയർന്നത്. അതേസമയം, ലോകത്താകെ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 8400കഴിഞ്ഞു. 2,10,734 രോഗികൾ ചികിത്സയിലുണ്ട്. 82,721പേർ രോഗമുക്തരായി. നിലവിൽ ഇന്ത്യയിൽ 170 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.