pinarayi

തിരുവനന്തപുരം: കൊറോണ വൈറസ് പ്രതിരോധത്തിന്റെ മൂന്നാം ഘട്ട വ്യാപനം തടയുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഇടപെടൽ കാര്യക്ഷമമായി ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനപ്രതിനിധികളുമായി നടത്തിയ വീഡിയോ കോൺഫറൻസിങ്ങിലാണ് മുഖ്യമന്ത്രി പ്രതിരോധപ്രവർത്തനങ്ങളെക്കുറിച്ചുള്ള കാഴ്‌ചപ്പാട് വ്യക്തമാക്കിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്‌തീൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

നിയന്ത്രണങ്ങൾ ചെറിയ പ്രയാസങ്ങൾ ഉണ്ടാക്കിയേക്കാം. വിവാഹവും ഉത്സവവും മറ്റു പരിപാടികളും ആളുകളുടെ പങ്കാളിത്തം ചുരുക്കി നടത്താൻ തീരുമാനിച്ചതിന്റെ ഭാഗമായി വിവാഹങ്ങളും പൊതുപരിപാടികളും മാറ്റിവെച്ചിട്ടുണ്ട്. വിവാഹ മണ്ഡപങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് പണം തിരിച്ചു നൽകാതിരിക്കുന്നത് ന്യായീകരിക്കാനാവില്ല. സാഹചര്യത്തിന്റെ പ്രത്യേകത മനസ്സിലാക്കി പണം തിരികെ നൽകുന്ന കാര്യത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ ഇടപെടലും ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ഭക്ഷണം, മരുന്ന് തുടങ്ങിയ പ്രാഥമിക കാര്യങ്ങൾക്കടക്കം സൗകര്യങ്ങളൊരുക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും ഇടപെടൽ ഉണ്ടാകണം. നിരീക്ഷണത്തിലുള്ളവരുടെ സാധാരണ ജീവിതം ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഭക്ഷ്യവസ്തുക്കളുടെ കാര്യത്തിൽ തെറ്റായ പ്രവണതകൾ ഇല്ലാതിരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണം. മരുന്നുകളുടെയും പ്രതിരോധ സാമഗ്രികളുടെയും ലഭ്യതയും സർക്കാർ ഉറപ്പുവരുത്തും.അതിഥി തൊഴിലാളികൾക്ക് തൊഴിലില്ലാത്ത അവസ്ഥയാണ്. ഇതോടെ കവലകളിൽ കൂട്ടംകൂടുന്ന സാഹചര്യമുണ്ട്. രോഗവ്യാപനം തടയാൻ അവരെ ബോധവത്കരിക്കണം. അതിനായി തദ്ദേശ സ്ഥാപനങ്ങൾ മുന്നിട്ടിറങ്ങണം. അതിഥി തൊഴിലാളികൾ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവരിലെല്ലാം പ്രത്യേക ശ്രദ്ധയും ബോധവത്കരണവും വേണം. വൈറസ് വ്യാപനം ചെറുക്കാൻ ബ്രേക് ദ ചെയിൻ എന്ന പരിപാടി നടപ്പാക്കുന്നുണ്ട്.

വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്ന ചിലർക്ക് കൗൺസലിംഗ്ആവശ്യമായി വരും. അവർക്ക് വേണ്ടി ഡോക്‌ടർമാരെ ബന്ധപ്പെടാൻ സൗകര്യമൊരുക്കുന്നുണ്ട്. വിദേശ ടൂറിസ്റ്റുകളോട് മോശമായി പെരുമാറുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇത്തരം കാര്യങ്ങളിൽ ആരോഗ്യകരമായ സമീപനം സ്വീകരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ മുൻകൈയെടുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.