ugc-cancels-exams

ന്യൂഡൽഹി. കൊറോണ പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ എല്ലാ പരീക്ഷകളും മാറ്റിവെക്കാൻ സർവകലാശാലകൾക്ക് യു.ജി.സി നിർദേശം. നിലവിൽ നടക്കുന്ന പരീക്ഷകളുൾപ്പടെ എല്ലാ പരീക്ഷകളും മാറ്റിവെക്കാനാണ് നിർദേശം. ഈ മാസം 31 വരെ മൂല്യനിർണ്ണയ ക്യാബുകളും നടത്താൻ പാടില്ല എന്ന് യു.ജി.സി വ്യക്തമാക്കി.

കൊറോണയുടെ പശ്ചാത്തലത്തിലും കേരള, എം.ജി സർവകലാശാലകൾ പരീക്ഷ മാറ്റിവെച്ചിരുന്നില്ല. ഇത് പ്രതിഷേധത്തിന് കാരണമായിരുന്നു. എല്ലാ മുൻകരുതലും എടുത്ത് പരീക്ഷകൾ ന‌ടത്താനാണ് തീരുമാനമെന്ന് നേരത്തെ സർവകലാശാലകൾ അറിയിച്ചിരുന്നത്. യു.ജി.സിയുടെ ഈ തീരുമാനം വന്നതോടെ കേരളത്തിൽ ഇപ്പോൾ നടന്നുവരുന്ന പരീക്ഷകൾ പുനക്രമീകരിക്കേണ്ട സ്ഥിതി വരും. പുതുക്കിയ തീയതികൾ ഇനി പ്രഖ്യാപിക്കുകയും വേണം. പരീക്ഷയെക്കുറിച്ചുള്ള വിവരങ്ങൾ വിദ്യാർത്ഥികളുമായി ഇലക്ട്രാേണിക് മാർഗങ്ങൾ ഉപയാേഗിച്ച് ആശയവിനിമയം നടത്തണമെന്നും യു.ജി.സി വ്യക്തമാക്കി.

സംശയങ്ങൾക്ക് മറുപടി നൽകാൻ ഹെൽപ്പ് ലൈൻ തുടങ്ങി വിദ്യാർത്ഥികളുടെ സംശയങ്ങൾ പരിഹരിക്കണമെന്നും മാർഗനിർദേശങ്ങളിൽ പറയുന്നു. കൊറോണയുടെ പശ്ചാത്തലത്തിൽ പരീക്ഷകൾ മാറ്റിവെക്കണമെന്ന് നേരത്തെ വിവിധ വിദ്യാർത്ഥി സംഘടനകളും കോളേജുകളും നേരത്തെ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ ഇപ്പോൾ യു.ജി.സി ഇങ്ങനെ ഒരു നടപടിയിൽ എത്തിയിരിക്കുന്നത്.