ന്യൂഡൽഹി: പെൺമക്കളുള്ള ഓരോ അമ്മയും കാത്തിരുന്ന വിധി നടപ്പിലായി. ഡൽഹി നിർഭയ കേസിലെ നാലു പ്രതികളെയും പരമോന്നത നീതി പീഠം മരണംവരെ തൂക്കിലേറ്റി. മുൻ നിശ്‌ചയിച്ചിരുന്ന പ്രകാരം ഇന്ന് പുലർച്ചെ 5.30നാണ് പ്രതികളായ മുകേഷ് സിംഗ് (32), അക്ഷയ് താക്കൂർ (31), പവൻ ഗുപ്‌ത(25), വിനയ് ശർമ്മ (26) എന്നിവരുടെ വധശിക്ഷ നടപ്പിലായത്. തീഹാറിലെ ഫൻസി കോടയിൽ (തൂക്കുമരം അഥവാ കൊലമരം) പ്രത്യേകം തയ്യാറാക്കപ്പെട്ട തൂക്കുകയറുകളിൽ ഒരേസമയം തന്നെയാണ് നാലുകുറ്റവാളികളെയും തൂക്കിലേറ്റിയത്. ഉത്തരപ്രദേശിലെ മീററ്റ് ജില്ലയിലുള്ള പവൻ ജല്ലാദ് എന്ന ആരാച്ചാറാണ് നീതി നടപ്പാക്കിയത്. ആദ്യമായാണ് നാലുപേരുടെ വധശിക്ഷ ഒരുമിച്ച് തിഹാറിൽ നടക്കുന്നത്. 2013ൽ നടപ്പിലാക്കിയ അഫ‌്‌സൽ ഗുരുവിന്റെ വധശിക്ഷയായിരുന്നു ഏറ്റവുമൊടുവിലേത്.
രക്ഷപ്പെടാൻ വഴികൾ പലതു നോക്കി, നീതി നടപ്പാവുക തന്നെ ചെയ്‌തു
2012 ഡിസംബർ 16 ഞായറാഴ്‌ച ഇന്ത്യയെ സംബന്ധിച്ചിടത്തോളം നാണക്കേടിന്റെ ഒരു കറുത്ത അദ്ധ്യായമാണ്. സുഹൃത്തിനൊപ്പം സിനിമ കാണാൻ പോയി, ബസിൽ വീട്ടിലേക്കു മടങ്ങിയ ഇരുപത്തിമൂന്നുകാരിയെ ഓടിക്കൊണ്ടിരുന്ന ബസിൽ ആറു നരാധമന്മാർ പിച്ചിച്ചീന്തിയ ദുർദിനം. ബസ് ഡ്രൈവർ രാംസിംഗ്, സംഭവ ദിവസം ബസ് ഓടിച്ച സഹോദരൻ മുകേഷ് സിംഗ് (ജയിൽ വാസത്തിനിടെ ആത്മഹത്യ ചെയ്‌തു), ജിംനേഷ്യത്തിൽ ജോലി ചെയ്യുന്ന വിനയ് ശർമ്മ, പഴക്കച്ചവടക്കാരൻ പവൻ ഗുപ്ത, അക്ഷയ് താക്കൂർ, പ്രായപൂർത്തിയാകാത്ത ഒരാൾ കൂടിയുണ്ട് (ഇയാളെ മൂന്ന് വർഷത്തെ ജുവനൈൽ വാസത്തിനു ശേഷം കോടതി വെറുതെ വിട്ടു) എന്നിവരായിരുന്നു പ്രതികൾ.
പൊലീസിന്റെ പിടിയിലായതിനു ശേഷം, കൃത്യമായി പറഞ്ഞാൽ തൂക്കിലേറ്റുന്നതിന്റെ തലേദിവസം വരെയും ശിക്ഷനടപ്പിലാക്കരുത് എന്ന് കാണിച്ച് സുപ്രീം കോടതി പ്രതികൾ ഹർജികൾ നൽകികൊണ്ടേയിരുന്നു. ഇതിനിടയിൽ രാഷ്‌ട്രപതിയുടെ മുമ്പാകെ ദയാർഹർജിയും സമർപ്പിക്കപ്പെട്ടു. ഇവയെല്ലാം തള്ളിയതിനു ശേഷവും രാജ്യാന്തരകോടതിയിൽ ഹർജിയുമായി സമീപിച്ച് ശിക്ഷ നട്ടികൊണ്ടുപോകാൻ പ്രതികൾ ശ്രമിച്ചുകൊണ്ടേയിരുന്നു. ഒടുവിൽ ഭൂമിയിലെ ഏറ്റവും അർഹിക്കുന്ന വിധി ഏറ്റുവാങ്ങാൻ തന്നെയായിരുന്നു ഈ മനുഷ്യമൃഗങ്ങളുടെ വിധി.
രാജ്യം തേങ്ങിയ 14 ദിനങ്ങൾ
ഡിസംബർ 16 രാത്രി 9.00
സുഹൃത്തിനൊപ്പം ദക്ഷിണ ഡൽഹി സാകേതിലെ ഒരു മാളിലുള്ള മൾട്ടിപ്ലക്സിൽ സിനിമ കണ്ട്, നിർഭയ വീട്ടിലേക്ക്. ഇരുവരും ഓട്ടോയിൽ കയറി മുനീർക്ക സ്റ്റോപ്പിൽ ഇറങ്ങി. അര മണിക്കൂറോളം ബസ് കാത്തു നിന്നു. വന്നത് സ്വകാര്യ ബസാണ്. പത്തു രൂപ നിരക്കിൽ പാലം ഭാഗത്ത് ഇറക്കാമെന്ന് ജീവനക്കാർ പറഞ്ഞു.
യാത്രയ്ക്കിടെ, ബസിലുണ്ടായിരുന്ന പ്രതികൾ ഇരുവരെയും അശ്ളീല പരമാർശങ്ങളോടെ കളിയാക്കുന്നു. യുവാവ് പ്രതികരിച്ചപ്പോൾ പ്രതികളിൽ ഒരാൾ യുവതിയെ കയറിപ്പിടിക്കുന്നു. തടയാൻ ശ്രമിച്ച യുവാവിനെ ഇരുമ്പുദണ്ഡു കൊണ്ട് അടിച്ച ശേഷം ഡ്രൈവറുടെ സീറ്റിനു പുറകിൽ കെട്ടിയിടുന്നു. യുവതിയെ ബസിന്റെ പിൻഭാഗത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി മാറിമാറി മാനഭംഗപ്പെടുത്തുന്നു. ഒപ്പം മാരകമായ പീഡനമുറകളും. ബസ് ദ്വാരക, മഹിപാൽപൂർ, ഡൽഹി കന്റോൺമെന്റ് എന്നിവിടങ്ങളിൽ ചുറ്റിക്കറങ്ങി.
രാത്രി 10.15: ഇരുവരെയും നഗ്നരാക്കി മഹിപാൽപൂർ ഫ്‌ളൈ ഓവറിനു സമീപം വിജനമായ റോഡരികിലേക്ക് വലിച്ചെറിയുന്നു. അതുവഴി വന്ന വഴിയാത്രക്കാരന്റെ ഫോൺ സന്ദേശത്തെ തുടർന്ന് പൊലീസ് കൺട്രോൾ റൂം വാഹനം ഇരുവരെയും സഫ്ദർജംഗ് ആശുപത്രിയിൽ എത്തിക്കുന്നു. . യുവതിയെ ഉടൻ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുന്നു.
പിറ്റേന്ന്: സംഭവം മാദ്ധ്യമങ്ങളിൽ വാർത്തയായി. യുവതി ഗുരുതരാവസ്ഥയിൽ. യുവാവിനെ ശുശ്രൂഷയ്ക്കു ശേഷം വിട്ടയയ്ക്കുന്നു. സിസി ടിവി കാമറയിൽ നിന്നു ശേഖരിച്ച ചിത്രത്തിന്റെ സഹായത്തോടെ പൊലീസ് ഡൽഹി അതിർത്തിയായ ഗുഡ്ഗാവിൽ നിന്ന് ബസ് പിടിച്ചെടുക്കുന്നു. ബസ് ഡ്രൈവർ രാംസിംഗ്, സംഭവ ദിവസം ബസ് ഓടിച്ച സഹോദരൻ മുകേഷ്, ജിംനേഷ്യത്തിൽ ജോലി ചെയ്യുന്ന വിനയ് ശർമ്മ, പഴക്കച്ചവടക്കാരൻ പവൻ ഗുപ്ത എന്നിവരെ വിവിധ ഇടങ്ങളിൽ നിന്ന് പിടികൂടുന്നു. ബസ് ഉടമ പ്രദീപ് യാദവും പിടിയിൽ. രാജു, അക്ഷയ് താക്കൂർ എന്നിവർക്കായി പൊലീസ് രാജസ്ഥാൻ, യു.പി, ബീഹാർ എന്നിവിടങ്ങളിൽ തിരച്ചിൽ നടത്തുന്നു.
ഡിസംബർ 18:
യുവതിയുടെ നില ഗുരുതരമായി തുടരുന്നു. സംഭവത്തെച്ചൊല്ലി പാർലമെന്റിൽ ബഹളം. വസന്ത്വിഹാറിലും മുനീർക്കയിലും വിദ്യാർത്ഥികളുടെ പ്രതിഷേധം.
ഡിസംബർ 19:
അടിവയർ ഭാഗത്തും രഹസ്യഭാഗങ്ങളിലും അതീവഗുരുതരമായി പരിക്കേറ്റിരുന്ന യുവതിക്ക് ശസ്ത്രക്രിയ. വൻകുടൽ നീക്കം ചെയ്യുന്നു.
പ്രതികൾ കൈക്കലാക്കിയിരുന്ന, യുവതിയുടെയും യുവാവിന്റെയും മൊബൈൽ ഫോൺ, രക്തക്കറ പുരണ്ട വസ്ത്രങ്ങൾ എന്നിവ പൊലീസ് കണ്ടെടുക്കുന്നു.
ഡിസംബർ 21:
പ്രതിഷേധം ഡൽഹിയിലെ തെരുവുകളിലേക്ക്. പൊലീസിനെതിരെ ഡൽഹി ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. പ്രതികളായ അക്ഷയ് താക്കൂറിനെ ബീഹാറിൽ നിന്നും രാജുവിനെ യു.പിയിലെ ബദാവിൽ നിന്നും പിടികൂടുന്നു.
ഡിസംബർ 22:
സമൂഹമാദ്ധ്യമങ്ങളിലൂടെയുള്ള പ്രചാരണം വഴി എത്തിയ ആയിരക്കണക്കിന് കോളേജ് വിദ്യാർത്ഥികൾ അതിസുരക്ഷാ മേഖലയായ രാജ്പഥിലും വിജയ്ചൗക്കിലും പ്രതിഷേധ പ്രകടനം നടത്തുന്നു. പ്രകടനത്തിനു നേരെ പൊലീസ് നടപടി. എൺപതോളം പേർക്ക് പരിക്ക്.
ഡിസംബർ 24:
യുവതിയുടെ നില കൂടുതൽ വഷളാകുന്നു.
ഡിസംബർ 26:
യുവതിയുട നില വീണ്ടും വഷളായതോടെ അവയവമാറ്റ ശസ്ത്രക്രിയയ്ക്കായി രാത്രി 11 മണിയോടെ എയർ ആംബുലൻസിൽ സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിലേക്ക് മാറ്റുന്നു. യുവതിക്കും മാതാപിതാക്കൾക്കും രണ്ടുമണിക്കൂറിനുള്ളിൽ പാസ്‌പോർട്ട്.
ഡിസംബർ 29:
പുലർച്ചെ 2.15ന് സിംഗപ്പൂർ ആശുപത്രിയിൽ നിർഭയയുടെ മരണം.
ആ പ്രതിജ്ഞ ഇനി ആശാദേവിക്ക് മറക്കാം
രാജ്യത്തെ എല്ലാ പെൺമക്കൾക്കും വേണ്ടി കഴിഞ്ഞ ഏഴു വർഷമായി ഒരമ്മയുടെ പ്രാർത്ഥനയുണ്ട്. ഡൽഹിയിലെ ഒരു ഭീകരരാത്രിയിൽ, ഓടിക്കൊണ്ടിരുന്ന ബസിൽ സ്വന്തം മകൾക്കു സംഭവിച്ചത് ഇനിയൊരിക്കലും ഒരു പെൺകുട്ടിക്കും സംഭവിക്കരുതേ എന്ന നെഞ്ചുരുകുന്ന പ്രാർത്ഥന.
നിർഭയയുടെ അമ്മ ആശാദേവിയുടെ മുഖത്തെ മാഞ്ഞ പുഞ്ചിരി ഇനി തിരികെ വരും.
മകളുടെ ചിരിയൊഴിഞ്ഞ വീട്ടിൽ, അവളെക്കുറിച്ചുള്ള ഓർമ്മകൾ നിറഞ്ഞു നിൽക്കുന്ന മുറിയിൽ ഓരോ തവണയും ഈ അമ്മ പ്രാർത്ഥിച്ചത് മകളുടെ ഘാതകർക്ക് വധശിക്ഷ ലഭിക്കണം എന്നുമാത്രമായിരുന്നു. സിംഗപ്പൂരിലെ ആശുപത്രിയിൽ, ആ പുലർച്ചെ മരണത്തിലേക്ക് വഴുതിപ്പോകുന്ന ബോധത്തിനിടെ നിർഭയ അമ്മയുടെ കൈകളിൽപ്പിടിച്ച് പറഞ്ഞതും അതു തന്നെയായിരുന്നു. ഇനി ആശാദേവിക്ക് മകളോട് പറയാം, മോളേ, നമ്മുടെ രാജ്യം ആ വാക്കു പാലിച്ചിരിക്കുന്നു.
ഏഴു വർഷമായി കോടതി മുറികളിലും വക്കീലോഫീസുകളിലുമായിരുന്നു ഈ അമ്മയുടെ ജീവിതം. പ്രതികളുടെ ഹർജി സ്വീകരിക്കുന്ന കോടതികളോടും, വധശിക്ഷയ്‌ക്കു വിധിക്കപ്പെടുന്നവർക്ക് ജീവിക്കാനുള്ള അവകാശത്തെപ്പറ്റി സംസാരിക്കുന്നവരോടും ആശാദേവിക്കു ചോദിക്കാനുണ്ടായിരുന്നത് ഒരു ചോദ്യം മാത്രമായിരുന്നു. 'എന്റെ മകൾക്ക് ജീവിക്കാൻ അകാശമുണ്ടായിരുന്നില്ലേ?'
ഡൽഹി സഫ്ദർജംഗ് ആശുപത്രിയിലും സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിലും അതീവഗുരുതരാവസ്ഥയിൽ നിർഭയയ്ക്ക് ഇടയ്‌ക്കിടെ മാത്രമെ ബോധം വരുന്നുണ്ടായിരുന്നുള്ളൂ. ആ ഓരോ തവണയും വിറയാർന്ന ശബ്ദത്തിൽ അവൾ അമ്മയോട് പറഞ്ഞുകൊണ്ടിരുന്നു: 'ജീവിക്കണമെന്ന് തോന്നുന്നു, അമ്മേ'! അവളുടെ ആഗ്രഹം രാജ്യത്തെ എല്ലാ പെൺകുട്ടികൾക്കുമുണ്ട്. സുരക്ഷിതരായി ജീവിക്കാനും സഞ്ചരിക്കാനുമുള്ള അവകാശം. സ്വന്തം ശരീരവും അഭിമാനവും കാത്തുസൂക്ഷിക്കാനുള്ള അവകാശം. അതിനു വേണ്ടിയായിരുന്നു, ഈ അമ്മയുടെ ദീർഘമായ നിയമയുദ്ധം.
ആ ദിവസത്തിനു ശേഷം നിർഭയയുടെ അമ്മ ക്ഷേത്രത്തിൽ പോയിട്ടില്ല. അതൊരു പ്രതിജ്ഞയാണ്. അതിനു ശേഷമേ ഞാൻ മുന്നിൽ വരൂ എന്ന് ദൈവങ്ങളോട് ചെയ്ത പ്രതിജ്ഞ. ഇനി ആ പ്രതിജ്ഞ അമ്മയ്‌ക്ക് ലംഘിക്കാം, ക്ഷേത്രത്തിൽ പോകാം. ശിക്ഷ ഇത്രയും ദീർഘിപ്പിച്ചതിന് പരിഭവവും പറയാം. ഒപ്പം മനമുരുകിയ ഒരു പ്രാർത്ഥനയും, ഇനി മറ്റൊരു നിർഭയയെ സൃഷ്‌ടിക്കരുതേ എന്ന്.