covid-19

ന്യൂഡൽഹി: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അമ്പതു ശതമാനത്തോളം കേന്ദ്ര സർക്കാർ ജീവനക്കാരോട് വീട്ടിലിരുന്ന്‌ ജോലി ചെയ്യാൻ നിർദേശിച്ച്‌ കേന്ദ്ര സർക്കാർ. ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി ജീവനക്കാരിൽ അമ്പതു ശതമാനംപേർ ഓഫീസിൽ ഹാജരായാൽ മതിയെന്നും, ബാക്കിയുള്ള അമ്പതു ശതമാനംപേരും നിർബന്ധമായും വീട്ടിലിരുന്ന്‌ ജോലി ചെയ്യണമെന്നാണ് പേഴ്‌സണൽ മന്ത്രാലയത്തിന്റെ നിർദേശം.

പുതിയ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ജീവനക്കാരുടെജോലി സമയത്തിൽ വ്യത്യാസമുണ്ടാകും. നേരത്തെ കേന്ദ്ര സർക്കാർ ഓഫീസുകളിൽ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നെങ്കിലും രാജ്യം കടുത്ത നിയന്ത്രണത്തിലേക്ക് കടക്കുന്നതിന്റെ സൂചനയാണ് ജീവനക്കാർക്ക് വീട്ടിലിരുന്ന്‌ ജോലി ചെയ്യാനുള്ള പുതിയ നിർദേശം.

രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നായി 826 ഓളം സാമ്പിളുകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ കൊറോണയുടെ മൂന്നാംഘട്ടമായ സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്നാണ് ഐ.സി.എം.ആർ വ്യക്തമാക്കുന്നത്. എന്നാൽ സമൂഹവ്യാപനം ഉണ്ടായിക്കഴിഞ്ഞാൽ നിയന്ത്രിക്കുന്നത് ബുദ്ധിമുട്ടാണ് ഇതിന്റെ പശ്ചാത്തലത്തിലാണ് കൂടുതൽ നിയന്ത്രണങ്ങളിലേക്ക് കടക്കാനുള്ള സർക്കാരിന്റെ തീരുമാനം.