ന്യൂഡൽഹി: ഇന്ത്യയെ ആകമാനം കോവിഡ് 19 രോഗഭീതി ഗ്രസിച്ചിരിക്കുന്ന വേളയിൽ ഡൽഹിയിൽ പരിഭ്രാന്തി പരത്തി മലയാളി യുവാവ്. കഴിഞ്ഞ ദിവസം വിദേശത്ത് നിന്നെത്തിയ യുവാവിന് കൊറോണ രോഗബാധ ഉണ്ടോയെന്ന് സംശയിച്ചിരുന്നു. തനിക്ക് രോഗമുണ്ടോ എന്ന് സംശയിക്കുന്നു എന്ന് ഇയാൾ തന്നെയാണ് തുറന്ന് പറഞ്ഞത്. എന്നാൽ ആശുപത്രിയിൽ പോകാതെ നേരെ ആളുകൾ തിങ്ങിപ്പാർക്കുന്ന നഗരത്തിലെ തിരക്കേറിയ സ്ഥലത്തെ ഫ്ളാറ്റിൽ താമസിക്കാൻ തുടങ്ങുകയായിരുന്നു. ഇതോടെ ഇവിടെയുള്ള ജനങ്ങൾ പരിഭ്രാന്തരായി.
ഇക്കാരണത്താൽ ബുധനാഴ്ച രാത്രി പരിസര വാസികൾ വിവിധ ഹെൽപ് ലൈൻ നമ്പറുകളിൽ വിളിക്കുകയുണ്ടായി. എന്നാൽ പ്രതികരണം ഉണ്ടായില്ല. ഒടുവിൽ പൊലീസ് സഹായത്തോടെ ഡൽഹി റാം മനോഹർ ലോഹ്യ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ, വ്യാഴാഴ്ച പുലർച്ചെ തന്നെ ഐസൊലേഷൻ വാർഡിൽ നിന്നു ചാടിയ ഇയാൾ വീണ്ടും ഫ്ളാറ്റിലെത്തിയതോടെ പരിസരത്തെ ഫ്ളാറ്റുകളിൽ ഉള്ളവരെല്ലാം പരിഭ്രാന്തരായി.
വിദേശത്ത് നിന്ന് കഴിഞ്ഞ ദിവസം ഡൽഹിയിലെ ഫ്ളാറ്റിലെത്തിയ ഇയാൾ നിരവധി പേരുമായി ഇടപഴകുകയും ചെയ്തിരുന്നു. വ്യാഴാഴ്ച വൈകുന്നേരവും ഇയാൾ ഫ്ളാറ്റിന്റെ വാതിലുകൾ തുറന്നിട്ടുകൊണ്ട് അകത്തു കഴിയുകയും ഇതിനിടെ പലതവണ പുറത്തു പോകുകയും ചെയ്തു. അവസാനം, സ്ഥലവാസികൾ വീണ്ടും സഹായം തേടിയതോടെ പൊലീസ് ആംബുലൻസുമായെത്തി ഇയാളെ വീണ്ടും ആർ.എം.എൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.