കൊച്ചി: എറണാകുളത്ത് അഞ്ച് പേരിൽ കോവിഡ് 19 രോഗബാധ കണ്ടെത്തി. ബ്രിട്ടീഷ് പൗരനോപ്പം എത്തിയവരിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരെല്ലാം വിദേശികളാണ്. ഇവരോടൊപ്പം ഉണ്ടായിരുന്ന 13 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. രോഗം കണ്ടെത്തിയവരെ ഇവർ താമസിച്ചിരുന്ന ഹോട്ടലിൽ നിന്നും കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. മന്ത്രി വി.എസ്. സുനിൽകുമാറാണ് വാർത്താ സമ്മേളനത്തിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചത്.
മൂന്നാറിൽ നിന്നും മുങ്ങി വിമാനത്തിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച ബ്രിട്ടീഷ് പൗരന്റെ സംഘത്തിൽ പെട്ടവരാണ് ഇവരെന്നാണ് വിവരം. ഈ സംഘത്തിൽ ഒരാൾക്ക് നേരത്തെ തന്നെ കൊറോണ രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 30 ആയി ഉയർന്നിട്ടുണ്ട്.
എറണാകുളത്ത് മാത്രം 9 പേരിലാണ് കൊറോണ രോഗം ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. ആദ്യം രോഗബാധ സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരന്റെ നില തൃപ്തികരമല്ല എന്ന വാർത്തയാണ് പുറത്തുവരുന്നത്. ഈ ബ്രിട്ടീഷുകാരനെ സമയോചിതമായ ഇടപെടലിലൂടെ പിടികൂടി അധികൃതർ, ഐസൊലേഷനിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ഈ അഞ്ചുപേരുടെ നില തൃപ്തികരമാണെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ അറിയിച്ചു.