
തിരുവനന്തപുരം: കൊറോണ രോഗബാധയുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള വീഡിയോ കോൺഫറൻസിൽ താൻ പങ്കെടുത്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടി. ഇങ്ങനെയൊരു കോൺഫറൻസിൽ ആദ്യമായാണ് താൻ പങ്കെടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഫറൻസ് വഴി, കൊറോണ രോഗപ്രതിരോധത്തിൽ സംസ്ഥാനം സ്വീകരിച്ച നടപടികൾ താൻ വിശദീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. കൊറോണ രോഗബാധ സംബന്ധിച്ച് സംസ്ഥാനത്തിന്റെ സ്ഥിതിയെക്കുറിച്ച് പ്രധാന മന്ത്രിയോട് വിശദീകരിച്ചുവെന്നും രോഗപ്രതിരോധത്തിനായി ആവശ്യങ്ങൾ ഉന്നയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
കൊറോണ രോഗബാധ കേന്ദ്ര സർക്കാർ ഗൗരവമായി എടുത്തു എന്നാണ് പ്രധാനമന്ത്രിയുടെ രാജ്യത്തോടുള്ള അഭിസംബോധന വ്യക്തമാക്കുന്നത്.കേന്ദ്രത്തിന്റെ നിർദേശങ്ങൾ പാലിക്കുക എന്നുള്ളത് തന്നെയാണ് പൊതുവിൽ നമ്മൾ ചെയ്യേണ്ടത്. 'ജനത കർഫ്യു'വിനോട് സംസ്ഥാന സർക്കാർ സഹകരിക്കുമെന്നും കെ.എസ്.ആർ.ടി.സി പോലുള്ള സർക്കാർ സംവിധാനങ്ങൾ ഞായറാഴ്ച പ്രവർത്തിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഈ ദിവസം വീടുകളിലെ പരിസരങ്ങൾ പൂർണമായും ശുചീകരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
സംസ്ഥാനത്ത് ഇന്ന് മാത്രം 12 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. കാസർകോട് ആറുപേർക്കും കൊച്ചിയിൽ അഞ്ച് പേർക്കും പാലക്കാട് ഒരാൾക്കുമാണ് കൊറോണ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കാസർകോട്ട് വിദേശത്ത് നിന്നും എത്തിയ ഒരാൾ നിയന്ത്രണം പാലിക്കാത്തതാണ് കാസർകോട്ടെ രോഗികളുടെ എണ്ണം കൂടാൻ കാരണമായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും കോഴിക്കോട് ഉൾപ്പെടെയുള്ള ഒരുപാട് സ്ഥലങ്ങളിൽ ഇയാൾ പോയിരുന്നു. പൊതുചടങ്ങുകളിലും സ്വകാര്യ ചടങ്ങിലും പങ്കെടുക്കാനും ഫുട്ബോൾ മത്സരം കാണാനും ഇയാൾ പോയി. സംസ്ഥാനത്ത് എം.എൽ.എമാർ ഐസൊലേഷനിൽ ആകാൻ കാരണവും ഈ വ്യക്തി തന്നെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.