corona-china

വുഹാൻ: ഒരു ചെറിയ അശ്രദ്ധമതി വലിയ ദുരന്തമുണ്ടാകാൻ എന്ന് പറയുന്നത് ചൈനയുടെ കാര്യത്തിൽ അക്ഷരാർത്ഥത്തിൽ ശരിയാണ്. കൊറോണ വൈറസ് ആദ്യം റിപ്പോർട്ട് ചെയ്‌തപ്പോൾ തന്നെ 34കാരനായ ലീ വെൻലിയാങ് എന്ന ഡോക്ടർ മുന്നറിയിപ്പ് നൽകിയിരുന്നു. കൊറോണ പൊട്ടിപ്പുറപ്പെട്ട വുഹാനിലെ സെൻട്രല്‍ ആശുപത്രിയിലെ നേത്രരോഗ വിദഗ്ദ്ധനായിരുന്നു ലീ വെൻലിയാങ്. ജില്ലയിലുടനീളം ആളുകളെ ഒരു വൈറസ് ബാധിക്കുന്നതായി മുൻകൂട്ടി കണ്ട അദ്ദേഹം ഇക്കാര്യം സുഹൃത്തുക്കളായ ഡോക്ടർമാരുമായി ഡിസംബർ 30ന് മുമ്പ് തന്നെ പങ്കുവെച്ചിരുന്നു.

സാർസ് പോലെയുള്ള രോഗ ലക്ഷണങ്ങളോടെ ഏഴ് രോഗികള്‍ തന്റെ ആശുപത്രിയിൽ ചികിത്സയിൽ ഉണ്ടെന്നും, എല്ലാവരും ഒരേ മാർക്കറ്റിൽനിന്ന് മൃഗ മാംസം വാങ്ങി ഭക്ഷിച്ചിരുന്നവരാണെന്നും ഡോക്ടർ പറഞ്ഞിരുന്നു. ഇക്കാര്യം അധികൃതരെ അറിയിക്കണമെന്നുമായിരുന്നു ഡോക്ടറുടെ ആവശ്യം. ലീയുടെ ഈ സന്ദേശങ്ങൾ സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചു. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട ചൈനീസ് സർക്കാർ മുൻകരുതൽ എടുക്കുന്നതിന് പകരം, അഭ്യൂഹങ്ങൾ പ്രചരിപ്പിച്ചെന്നാരോപിച്ച്‌ ജനുവരി മൂന്നിന് ഡോക്ടർക്കെതിരെ നടപടി സ്വീകരിച്ചു. നിയമനടപടികൾ ഉണ്ടായതോടെ തനിക്ക് തെറ്റുപറ്റിയെന്നും, ഭാവിയിൽ ഇത് ആവർത്തിക്കില്ലെന്നും ഡോക്ടർ സത്യവാങ്മൂലം നല്‍കിയതോടെയാണ് അധികൃതർ നടപടികൾ അവസാനിപ്പിച്ചത്.

എന്നാൽ പിന്നീടുള്ള ദിവസങ്ങൾ ഡോക്ടറുടെ മുന്നറിയിപ്പ് സത്യമാകുന്നതിനാണ് ലോകം മുഴുവൻ സാക്ഷ്യം വഹിച്ചത്. രോഗികളെ ചികിത്സിച്ച ലീ വെൻലിയാങ് ഉൾപ്പെടെ ആയിരക്കണക്കിനാളുകൾ രോഗം ബാധിച്ച് മരിച്ചു. ലക്ഷക്കണക്കിനാളുകൾക്ക് രോഗം സ്ഥിരീകരിച്ചു. ചൈനയിൽ നിന്ന് ലോകം മുഴുവൻ വൈറസ് പടർന്നു. ഫലപ്രദമായ മരുന്ന് കണ്ടെത്താത്തതിനാൽ വൈറസിനെ വരുതിയിലാക്കാൻ ഇതുവരെ സാധിച്ചിട്ടുമില്ല. ഒടുവിൽ അന്നൊന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ ഒരുപക്ഷേ ലോകം മുഴുവൻ രോഗം വ്യാപിക്കില്ലായിരുന്നെന്നും,ഡോക്ടറായിരുന്നു ശരിയെന്നും ചൈനീസ് ഭരണകൂടം തിരിച്ചറിഞ്ഞിരിക്കുകയാണ്. ലീ വെൻലിയാങ്ങിന്റെ കുടുംബത്തോട് അധികൃതർ മാപ്പ് പറഞ്ഞു.

ലീയുടെ കുടുംബത്തിന് “മാപ്പപേക്ഷ” നൽകിയിട്ടുണ്ടെന്നും,​ അറസ്റ്റ് ചെയ്യുമെന്ന് മുന്നറിയിപ്പ് നല്‍കിയ പൊലീസുകാര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. അതേസമയം കൊറോണ പൊട്ടിപ്പുറപ്പെട്ട വുഹാനിൽ പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.