മോസ്‌കോ: ചെെനയിലെ വുഹാനിൽ നിന്നും പൊട്ടിപ്പുറപ്പെട്ട കൊറോണ വെെറസ് ലോകരാജ്യങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. രാജ്യത്താകമാനം കൊറോണ വ്യാപിക്കുകയാണ്. ഇതുവരെ 10,100ഓളം പേർ മരണപ്പെട്ടു. രണ്ടരലക്ഷത്തിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചു. വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയെ പിന്തള്ളി ഇറ്റലിയിൽ മരണം വർദ്ധിക്കുകയാണ്. 3500 പേരാണ് ഇറ്റലിയിൽ മരിച്ചത്. രോഗികളുടെ എണ്ണം 42,000 കടന്നു. ഇറ്റലിയിൽ നിയന്ത്രണങ്ങൾ ഏപ്രിൽ 3 വരെ നീട്ടി. ചൈനയിൽ 3,245 പേരാണ് മരിച്ചത്. വ്യാഴാഴ്ച മാത്രം ഇറ്റലിയിൽ 427 പേർ മരിച്ചു. അതേസമയം, ലോകത്താകെ 90,000 പേർ രോഗവിമുക്തി നേടിയെന്നത് ആശ്വാസമേകുന്നു.
ഇതിനിടെ കൊറോണയ്ക്ക് കാരണമാകുന്ന വൈറസിന്റെ ജനിതകഘടന ആദ്യമായി പൂര്‍ണമായും ഡിക്കോഡ് ചെയ്തതായി റഷ്യന്‍ അധികൃതര്‍ വ്യക്തമാക്കി. വൈറസിന്റെ ചിത്രങ്ങളും റഷ്യന്‍ സ്ഥാപനം പുറത്തുവിട്ടു. സ്‌മോറോഡിന്‍ത്സേവ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്‌ളുവന്‍സയിലെ ഗവേഷകരാണ് ജനിതകഘടന കണ്ടെത്തിയതെന്ന് റഷ്യന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറഞ്ഞു. ഇത് ലോകാരോഗ്യ സംഘടനയുടെ ഡാറ്റാ ബേസിലേയ്ക്ക് കൈമാറിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. നോവോസിബിര്‍സ്‌കിലെ സ്‌റ്റേറ്റ് റിസര്‍ച്ച് സെന്റര്‍ ഒഫ് വൈറോളജി ആന്‍ഡ് ബയോടെക്‌നോളജി (വെക്ടര്‍)യിലെ ഗവേഷകരാണ് വൈറസിന്റെ സൂക്ഷ്മചിത്രം പകര്‍ത്തിയത്.
അതേസമയം, പുതിയ കൊറോണ വൈറസാണിത്. അതുകൊണ്ടുതന്നെ ഇതിന്റെ വ്യാപനത്തെക്കുറിച്ചും ഇത് എങ്ങനെയൊക്കെ പരിണമിക്കുന്നു എന്നതിനെക്കുറിച്ചും അറിവുണ്ടാവുക എന്നത് സുപ്രധാനമാണ്. പ്രതിരോധ മരുന്നുകള്‍ വികസിപ്പിക്കാനും രോഗത്തിനെ ചെറുക്കുന്ന മരുന്നുകള്‍ കണ്ടെത്താനും ഈ അറിവ് സഹായിക്കുമെന്നു സ്‌മോറോഡിന്‍ത്സേവ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇന്‍ഫ്‌ളുവന്‍സ തലവന്‍ ദിമിത്രി ലിയോസ്‌നോവ് പറഞ്ഞു.
വൈറസിന്റെ ജനിതക പഠനം വൈറസിന്റെ പരിണാമത്തെക്കുറിച്ചും സ്വഭാവരീതികളെക്കുറിച്ചും മനസിലാക്കുന്നതിന് ഗവേഷകരെ സഹായിക്കുമെന്നും ദിമിത്രി ലിയോസ്‌നോവ് വ്യക്തമാക്കുന്നു. കോവിഡ് 19 രോഗിയില്‍നിന്നെടുത്ത സാമ്പിള്‍ ഉപയോഗിച്ച് SARS-CoV-2 കൊറോണവൈറസിന്റെ പൂര്‍ണമായ ജനിതകഘടന ആദ്യമായി കണ്ടെത്തിയതായി റഷ്യന്‍ അധികൃതര്‍ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.