ന്യൂഡൽഹി: കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനതാ കർഫ്യൂ ആരംഭിച്ചു. രാവിലെ ഏഴ് മുതൽ രാത്രി 9 വരെ രാജ്യത്തെ ജനങ്ങൾ വീടിന് പുറത്തിറങ്ങാതെ കൊറോണ വൈറസിനെതിരെ പ്രതിരോധം തീർക്കും. കടകമ്പോളങ്ങൾ അടക്കം എല്ലാ സ്വകാര്യ, സർക്കാർ സംവിധാനങ്ങൾക്കും ഇന്ന് അവധിയാണ്.
രാജ്യത്ത് കർഫ്യൂ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് എല്ലാവരും മഹാമാരിക്കെതിരായുള്ള പോരാട്ടത്തിന്റെ ഭാഗമാകണമെന്ന് പ്രധാനമന്ത്രി ട്വീറ്റിലൂടെ ആവശ്യപ്പെട്ടു. ' നമുക്കെല്ലാവർക്കും കോവിഡ് 19ന് എതിരായ പോരാട്ടത്തിന് വളരെയധികം കരുത്ത് പകരുന്ന ഈ കർഫ്യൂവിന്റെ ഭാഗമാകാം. ഇപ്പോൾ സ്വീകരിക്കുന്ന നടപടികൾ വരുംദിവസങ്ങളിൽ ഗുണകരമാകും. വീടിനുള്ളിൽ ഇരിക്കൂ, ആരോഗ്യത്തോടെ ഇരിക്കൂ'- പ്രധാനമന്ത്രി കുറിച്ചു.
In a few minutes from now, the #JantaCurfew commences.
— Narendra Modi (@narendramodi) March 22, 2020
Let us all be a part of this curfew, which will add tremendous strength to the fight against COVID-19 menace. The steps we take now will help in the times to come.
Stay indoors and stay healthy. #IndiaFightsCorona pic.twitter.com/11HJsAWzVf
ജനങ്ങളെ നിയന്ത്രിക്കാൻ എളുപ്പമുള്ള ദിവസമായതിനാലാണ് കർഫ്യൂനായി ഞായറാഴ്ച തിരഞ്ഞെടുത്തത്. പൊതുസ്ഥലങ്ങളിലെ ആൾക്കൂട്ടങ്ങൾ പൂർണമായും ഒഴിവാക്കി ജനങ്ങളെ വീട്ടിലിരുത്താനുള്ള പരിശീലനമാണിത്. കൊറോണയെ പ്രതിരോധിക്കാൻ ഇത് മികച്ച മാർഗമാണെന്ന് വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാൻ അടക്കം തെളിയിച്ചിട്ടുണ്ട്. രോഗികൾ വർദ്ധിച്ചാൽ രാജ്യത്ത് ദിവസങ്ങൾ നീളുന്ന കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരുമെന്നതിനാലാണ് പരീക്ഷണാടിസ്ഥാത്തിൽ 14 മണിക്കൂർ ജനതാ കർഫ്യൂ നടപ്പാക്കുന്നത്. ജനത്തിനായി ജനം തന്നെ നടപ്പാക്കുന്ന കർഫ്യൂ ആണിത്.