pm-narendra-modi

രാജ്യത്തെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയ കൊറോണ വെെറസ് വ്യാപനത്തെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ജനതാ കർഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ ഈ പ്രഖ്യാപനത്തെ പിന്തുണച്ചും അനുകൂലിച്ചും നിരവധി ട്രോളുകൾ സോഷ്യൽ മീഡിയയിലടക്കം പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടൻ സലിം കുമാർ. ഇത്തരം ട്രോളുകളിൽ നിന്നും തന്നെ ഒഴിവാക്കണമെന്ന് സലിം കുമാർ അഭ്യർത്ഥിച്ചു.

‘പ്രധാനമന്ത്രിയുടെ ‘ജനതാ കർഫ്യു’ പ്രഖ്യാപനം വന്നതിനു ശേഷം ഒരുപാടു ട്രോളുകൾ അതേച്ചൊല്ലി ഇറങ്ങുകയുണ്ടായി. അതിൽ കൂടുതലും എന്റെ മുഖം വച്ചുള്ള ട്രോളുകളാണു കണ്ടത്. മനസാവാചാ എനിക്കതിൽ ബന്ധമില്ലെങ്കിൽപോലും എനിക്ക് പശ്ചാത്താപമുണ്ട്. അത്തരം ട്രോളുകളിൽ നിന്ന് എന്നെ ഒഴിവാക്കണം. ഇതൊരു അപേക്ഷയാണ്. കൊറോണ സംബന്ധമായായ ട്രോളുകൾ കൊണ്ടു നിങ്ങൾക്കു കിട്ടുന്ന ചിരിയുടെ നീളം നിങ്ങൾക്കോ നിങ്ങളുടെ കുടുംബത്തിനോ ഈ രോഗം ബാധിക്കുന്നതു വരെയേയുള്ളു‘ എന്നും അദ്ദേഹം പറഞ്ഞു.

കക്ഷിരാഷ്ട്രീയത്തിന്റെ കണ്ണടകൾ നമുക്ക് ഊരി വയ്ക്കാമെന്നും സലിംകുമാർ വ്യക്തമാക്കി. പ്രധാനമന്ത്രി രണ്ടാമതു പറഞ്ഞ കാര്യമാണ് 5 മണി സമയത്തുള്ള പാത്രം അടി. അതിനെയും വിമർശിച്ചു ട്രോളുകൾ ഞാൻ കണ്ടു. നമുക്കു വേണ്ടി രാപകൽ അദ്ധ്വാനിക്കുന്ന ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ സ്റ്റാഫ്, ആരോഗ്യ വകുപ്പ് ജീവനക്കാർ, പൊലീസ്, ശുചീകരണ തൊഴിലാളികൾ, മാദ്ധ്യമങ്ങൾ ഇവരെയൊക്കെ സ്മരിച്ചുകൊണ്ട് അഭിവാദനം അർപ്പിക്കുന്നതിലെന്താണു തെറ്റ്? ഭാരതത്തിലെ മുഴുവൻ ജനങ്ങളും പാത്രത്തിൽ തട്ടുന്ന ശബ്ദം സംഗീതമായി പ്രപഞ്ചം മുഴുവൻ അലയടിക്കണമെന്നും താരം പ്രതികരിച്ചു.

വൈറസിന്റെ വ്യാപനം 14 മണിക്കൂർ ‘ജനതാ കർഫ്യു’ മൂലം ഇല്ലാതാകുന്നതോടെ സ്വാഭാവികമായി ചങ്ങല മുറിയും. അങ്ങനെ നോക്കുമ്പോൾ രോഗ വ്യാപനം തടയുന്നതിനു വേണ്ടിയുള്ള ഏറ്റവും ഫലപ്രദമായ നടപടിയാണു ‘ജനതാ കർഫ്യു’. പക്ഷേ, കർഫ്യു പൂർണമായാൽ മാത്രമേ ഉദ്ദേശിക്കുന്ന പ്രയോജനം ലഭിക്കൂ.-സലിം കുമാർ വ്യക്തമാക്കി.