corona-death

മുംബയ്: രാജ്യത്ത് കൊറോണ ബാധിച്ച് രണ്ടുപേർ കൂടി മരിച്ചു. മുംബയ്, ബീഹാർ എന്നിവടങ്ങളിൽ നിന്നായി ഒരാൾ വീതമാണ് മരിച്ചത്. ഇതോടെ ഇന്ത്യയിൽ മരണസംഖ്യ ആറായി ഉയർന്നു. മുപ്പത്തെട്ടുകാരനാണ് ബീഹാറിൽ കൊറോണ ബാധിച്ച് മരിച്ചത്. ഇയാൾ അടുത്തിടെയാണ് ഖത്തറിൽ നിന്ന് വന്നത്. രാജ്യത്ത് കൊറോണ ബാധിച്ച് മരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണിയാൾ..

മുംബയിലെ എച്ച്.എൻ റിലയൻസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അറുപത്തിമൂന്നുകാരനാണ് മരിച്ചത് . മാർച്ച് 21നാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മഹാരാഷ്ട്രയിലെ രണ്ടാമത്തെ കൊറോണ മരണമാണിത്. മഹാരാഷ്ട്രയിൽ 84 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

കർണാടകയിലെ കൽബുർഗിയിൽ നിന്നുമുള്ള 76 കാരനായ മുഹമ്മദ് ഹുസ്സൈൻ സിദ്ധിഖിയാണ് രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ച ആദ്യ വ്യക്തി. അതേസമയം, രാജസ്ഥാൻ,​ ജോധ്പുർ,​ ചണ്ഡീഗഢ് എന്നിവിടങ്ങളിൽ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൂടാതെ രോഗബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ രാജ്യവ്യാപകമായി ട്രെയിനുകൾ ചൊവ്വാഴ്ചവരെ റദ്ദാക്കി.

രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് രാജ്യത്ത് ജനതാ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. പൊതുസ്ഥലങ്ങളിലെ ആൾക്കൂട്ടങ്ങൾ പൂർണമായും ഒഴിവാക്കി ജനങ്ങളെ വീട്ടിലിരുത്താനുള്ള പരിശീലനമെന്ന രീതിയിലാണ് നടപടി. ജനങ്ങളെ നിയന്ത്രിക്കാൻ എളുപ്പമുള്ള ദിവസമായതിനാലാണ് കർഫ്യൂനായി ഞായറാഴ്ച തിരഞ്ഞെടുത്തത്.