mohanlal-benyamin

ജനതാ കർഫ്യൂവുമായി ബന്ധപ്പെട്ട് നടൻ മോഹൻലാൽ നടത്തിയ ഒരു പരമാർശം സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. പ്രധാനമന്ത്രിയുടെ വാക്കുകൾ ഏറ്റെടുത്ത്, ഇന്ന് വൈകിട്ട് അഞ്ചു മണിക്ക് നാമെല്ലാവരും പാത്രത്തിൽ ക്ലാപ് ചെയ്യുന്നതിലൂടെ വൈറസും ബാക്ടീരിയയുമൊക്കെ നശിച്ചു പോകട്ടെയെന്ന് മോഹൻലാൽ പ്രതികരിച്ചിരുന്നു. ഇതാണ് വിവാദമായിരിക്കുന്നത്. നിരവധിപേരാണ് നടന്റെ പരാമർശത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. 'പ്രധാനമന്ത്രി ആവശ്യപ്പെട്ടത് മോഹൻലാൽ പോലും മനസിലാക്കിയത് ഈ വിധത്തിൽ ആണെങ്കിൽ നമ്മുടെ കാര്യം കഷ്ടം തന്നെ' എന്നാണ് എഴുത്തുകാരൻ ബെന്യാമിൻ ഫേസ്ബുക്കിൽ കുറിച്ചത്.

ബെന്യാമിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം-

'അതികാലത്തെ എഴനേറ്റ് ടിവി കാണുന്ന പതിവൊന്നും ഇല്ല. എന്നാൽ ചില പ്രത്യക ദിനങ്ങളിൽ ഉണ്ട് താനും. ഇന്ന് കാലത്ത് ടിവി കണ്ടു. ഇന്നലെ മനോരമ ചാനലിൽ നിന്ന് വിളിച്ച് ജനത കർഫ്യു സംബന്ധിച്ച് ഒരു സന്ദേശം നൽകണം എന്ന് ആവശ്യപ്പെട്ടിരുന്നു. മറ്റുള്ളവർ പറയുന്നത് എന്തൊക്കെ എന്നറിയാനാണ് ടിവി കണ്ടത്. എത്ര ലളിതവും മനോഹരവുമായ ഭാഷയിലാണ് ഇന്ദ്രൻസ് അത് പറഞ്ഞത്. അത് കഴിഞ്ഞ് വിളി പ്രതീക്ഷിച്ചിരിക്കമ്പോഴാണ് അവർ മോഹൻ ലാലിനെ കണക്ട് ചെയ്യുന്നത്. എന്തുകൊണ്ടും ഈ ആശയം ജനങ്ങളിൽ എത്തിക്കാൻ എന്നേക്കാൾ ആയിരം മടങ്ങ് യോഗ്യനാണ് അദ്ദേഹം. കൂടുതൽ പ്രശസ്തരും ജനപ്രിയരും പറയമ്പോഴാണ് ജനം കൂടുതൽ ശ്രദ്ധിക്കുക. ( സമയ ദൗർലഭ്യം കാരണം പിന്നെ എന്നെ വിളിച്ചതുമില്ല )


പക്ഷേ അദ്ദേഹത്തിന്റെ വാക്കുകൾ കേട്ട് അക്ഷരാർത്ഥത്തിൽ തരിച്ചിരുന്നപോയി. പാത്രങ്ങൾ കൊട്ടുന്ന ശബ്ദത്തിൽ വൈറസ് ഇല്ലാതെ ആവുമെന്ന് !!
നമ്മുടെ നാട്ടിലെ ആരോഗ്യ പ്രവർത്തകരെ അഭിനന്ദിക്കാൻ കയ്യടിക്കുകയോ പാത്രങ്ങൾ കൊട്ടുകയോ മണി അടിക്കുകയോ ചെയ്യാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടത് മോഹൻ ലാൽ പോലും മനസിലാക്കിയത് ഈ വിധത്തിൽ ആണെങ്കിൽ നമ്മുടെ കാര്യം കഷ്ടം തന്നെ.


ഇന്നത്തെ കർഫ്യവോടെ വൈറസ് മുഴുവൻ നശിച്ചു പോകും എന്ന് ധരിച്ചിരിക്കുന്ന ബഹുഭുരിപക്ഷം ഉണ്ടെന്ന് ഞാൻ മനസിലാക്കുന്നു. എങ്കിൽ നാം അപകടത്തിലേക്കാണ് നീങ്ങുന്നത് നിശ്ചയം. ശാസ്ത്രജ്ഞരും ആരോഗ്യ പ്രവർത്തകരും പറയുന്നത് ഇത്തിരി കൂടെ ശ്രദ്ധയോടെ കേൾക്കാൻ നാം തയ്യാറാവണം. വട്സപ്പ് യൂണിവേഴ്സിറ്റികളിൽ വിശ്വസിക്കാതെ ഇരിക്കുക. ആണു വ്യാപനം ഒരു ദിവസം കൊണ്ട് പിടിച്ചു നിർത്തുവാൻ ആവില്ല. പാത്രം കൊട്ടുന്നത് അതിനുമല്ല. അടുത്ത രണ്ടാഴ്ച സുപ്രധാനം ആണ്. വീട്ടിലിരിപ്പും സാമൂഹിക അകലവും പാലിക്കുക, സ്വയം രക്ഷിക്കുക, നാടിനെ രക്ഷിക്കുക'.