corona

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വെെറസ് സ്ഥിരീകരിച്ച ഏഴ് ജില്ലകൾ പൂർണമായി അടച്ചിടാന്‍ തീരുമാനിച്ചുവെന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കേരളത്തിലെ ഏഴ് ജില്ലകളിലും പുതുതായി ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. എന്നാല്‍ നേരത്തേ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുമുണ്ട്. കാസര്‍കോട് ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ആ ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും

കൊറോണ വെെറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ രോഗം സ്ഥിരീകരിച്ച ഒമ്പത് ജില്ലകളിൽ കടുത്ത നിയന്ത്രണ ഏർപ്പെടുത്തുമെന്നാണ് ചീഫ് സെക്രട്ടറി നേരത്തെ മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയത്. തിരുവനന്തപുരം,​ പത്തനംതിട്ട, കാസർകോട്,​ കണ്ണൂർ,​ എറണാകുളം,​ കോട്ടയം,​ മലപ്പുറം,​ തൃശൂർ, കോഴിക്കോട് എന്നീ ജില്ലകളിലാണ് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചത്. ആലപ്പുഴ, ഇടുക്കി, വയനാട്, പാലക്കാട് എന്നീ ജില്ലകളിൽ നിയന്ത്രണങ്ങളില്ല. കാസർകോട് പൂർണമായും അടച്ചിടും. അവശ്യ സർവീസുകൾക്ക് മുടക്കമുണ്ടാവില്ല. ഭക്ഷ്യ ലഭ്യത ഉറപ്പാക്കും. ആൾക്കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്നും ചീഫ് സെക്രട്ടറി ടോം ജോസ് വ്യക്തമാക്കി. അതേസമയം,​ കേരളത്തിൽ അ‌ഞ്ച് പുതിയ കൊറോണ കേസുകൾ കൂടി സ്ഥിരീകരിച്ചു. കാസർകോടാണ് കൂടുതൽ പേർക്ക് സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് ഒമ്പത് മണിവരെ ജനതാ കർഫ്യു തുടരും. ജനങ്ങൾ കൂട്ടമായി പുറത്തിറങ്ങാതെ വീട്ടിൽ തുടർന്ന് സഹകരിക്കണമെന്ന് ചീഫ് സെക്രട്ടറി അഭ്യർത്ഥിച്ചു. പുറത്തിറങ്ങുകയും കൂട്ടം കൂടുകയും ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ പൊലിസിന് നിർദേശം നൽകിയിട്ടുണ്ട് നിർദേശങ്ങൾ അനുസരിക്കാത്തവർക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 188 പ്രകാരമുള്ള കുറ്റമായി കണക്കാക്കും.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി 1897 ലെ പകർച്ച വ്യാധി നിയന്ത്രണ ആക്ട് പ്രകാരം പൊതുജനാരോഗ്യ സംരക്ഷണം മുൻനിറുത്തി സംസ്ഥാന സർക്കാർ കർശന നിയന്ത്രണങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ജില്ലാ മജിസ്‌ട്രേറ്റായ കളക്ടർക്കും ജില്ലാ പൊലീസ് മേധാവിക്കും 1897 ലെ പകർച്ചവ്യാധി നിയന്ത്രണ ആക്ടിലെ സെക്ഷൻ രണ്ടുപ്രകാരമുള്ള അധികാരങ്ങളും ഉത്തരവിലൂടെ നൽകിയിട്ടുണ്ട്. കാസർകോട് ജില്ലയിൽ അടിയന്തര സാഹചര്യം പരിഗണിച്ച് സമ്പൂർണ നിരോധനാജ്ഞ പ്രഖ്യാപിക്കുന്നതിനുള്ള അനുമതി ജില്ല കളക്ടർക്ക് നൽകിയിട്ടുണ്ട്.
കേരളത്തിൽ നിന്നുള്ള മുഴുവൻ അന്തർ സംസ്ഥാന ബസ് സർവീസുകൾക്കും നാളെ മുതൽ സർക്കാർ നിരോധനം ഏർപ്പെടുത്തി.