ഛത്തിസ്‌ഗഢ്: ചത്തീസ്ഗഢിൽ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലിന് ശേഷം കാണാതായ അർദ്ധ സൈനികരുടെ മൃതദേഹങ്ങൾ കണ്ടെത്തി. സുക്‌മയിലെ ചിന്താഗുഫയിൽ നിന്ന് ശനിയാഴ്‌ച ഉച്ചയോടെ കാണാതായ 17 ഉദ്യോഗസ്ഥരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. അന്നേ ദിവസം ഉച്ചയ്ക്ക് 2:30ന് മാവോയിസ്റ്റ് സ്വാധീനമുള്ള എൽമഗുണ്ടയിൽ സൈനികരും മാവോയിസ്‌റ്റുകളും തമ്മിൽ വെടിവയ്‌പ് നടന്നിരുന്നു. 550തോളം വരുന്ന അർദ്ധസൈനികർ സംയുക്‌തമായാണ് പ്രദേശത്ത് എത്തിയത്. ഇവരുടെ സാന്നിദ്ധ്യം അറിഞ്ഞ മാവോയിസ്റ്റുകൾ വെടിയുതിർത്തു. സൈനികർ തിരിച്ചടിച്ചെങ്കിലും, വെടിവയ്പ്പിൽ 15 സൈനികർക്ക് പരിക്കേറ്റു. വെടിവപ്പ് ഭാഗികമായി അവസാനിച്ചെങ്കിലും 17 സൈനികരെ കാണാതാവുകയായിരുന്നെന്ന് സുക്മ എസ്.പി ശലഭ് പറഞ്ഞു. ഇതോടെ ശനിയാഴ്‌ച രാത്രിയും ഞായറാഴ്‌ച പുലർച്ചെയുമായി ഇവർക്കായി തെരച്ചിൽ നടത്തി. ഇന്നലെ ഉച്ചയോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയതെന്നാണ് സ്ഥിരീകരിക്കാത്ത വിവരം.
എൽമഗുണ്ടയിൽ മാവോയിസ്‌റ്റുകൾ സംഘം ചേരുന്നതായുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രദേശം സൈന്യം വളഞ്ഞത്. 250ലധികം വരുന്ന മാവോയിസ്‌റ്റുകളാണ് വെടിവയ്പ് നടത്തിയതെന്നും ഇവരിൽ ചിലർ കൊല്ലപ്പെട്ടിട്ടുണ്ടെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ട്. അതേസമയം, മരിച്ച സൈനികരുടെ എണ്ണത്തിലും കൃത്യത കൈവന്നിട്ടില്ല.