corona-

തിരുവനന്തപുരം: കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനം പരിപൂർണമായി അടച്ചിടണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. രോഗ ലക്ഷണമുള്ള എല്ലാവരിലും, ആരോഗ്യപ്രവർത്തകർക്കും, കൂടാതെ മുഴുവൻ ആളുകൾക്കും കൊറോണ വൈറസ് ടെസ്റ്റ് ചെയ്യാനുള്ള നടപടി സർക്കാർ ഉടൻ സ്വീകരിക്കണമെന്നും ഐ.എം.എ അറിയിച്ചു.

സംസ്ഥാനം പരിപൂർണമായി അടച്ചിടാൻു നടപടിയെടുക്കുന്നതിന് മുൻപുതന്നെ എല്ലാവർക്കും ആഹാരവും അവശ്യ സാധനങ്ങളും എത്തിക്കാനുള്ള നടപടി സ്വീകരിക്കുകയും വേണം. ഇത്തരത്തിലുള്ള എല്ലാ മുൻകരുതലുകളും എടുത്ത് യുക്തമായ തീരുമാനം എടുക്കാൻ സർക്കാർ മുൻകൈ എടുക്കണമെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രഹാം വർഗീസും സംസ്ഥാന സെക്രട്ടറി ഡോ. ഗോപികുമാറും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

സമൂഹ വ്യാപനം മനസ്സിലാക്കുന്നതിനായി വ്യാപകമായി ടെസ്റ്റുകൾ നടത്തുകയും അതിന്റെ ഫലം അനുസരിച്ച് അതിശക്തമായ നടപടികൾ സർക്കാർ കൈക്കൊളളുകയും വേണമെന്നും ഐ.എം.എ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ മൂന്നിലൊന്ന് ഡോക്ടർമാരെ രണ്ടാം നിരയായി മാറ്റിനിറുത്തിക്കൊണ്ട് പകർച്ചവ്യാധി വ്യാപകമായി പകരുന്ന അവസ്ഥയെ നേരിടാൻ നിലവിൽ ഐ.എം.എ സജ്ജമാക്കിയിട്ടുണ്ട്. ഇതിനായി സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെയുള്ളവയോട് ഇക്കാര്യത്തിൽ അനുകൂലമായ തീരുമാനമെടുക്കാൻ അസോസിയേഷൻ നിർദ്ദേശവും നല്‍കിയിട്ടുണ്ട്.

സ്വകാര്യമേഖലയിലെ ആശുപത്രികളിലെ കിടക്കകളും, തിയേറ്റർ മുറികളും ഇതിനായി സജ്ജമാക്കുന്നതിന് വേണ്ടിയുള്ള നിർദ്ദേശവും സര്‍ർക്കാർ മാനദണ്ഡങ്ങൾ പാലിക്കുന്നതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളും ഇതിനകം പൂർത്തീകരിച്ചിട്ടുണ്ട്. 60 വയസിന് മുകളിലുള്ള ഡോക്ടർമാരോട് കഴിവതും രോഗം പകരാൻ സാദ്ധ്യതയുള് രംഗങ്ങളിൽനിന്നും മാറി നിൽക്കുവാൻ ഐ.എം.എ നിർദ്ദേശിച്ചു.

സംസ്ഥാനത്തെ ഏറ്റവും മുതിർന്ന 20 ഓളം പൊതുജനാരോഗ്യ വിദഗ്ദ്ധരുമായി വീഡിയോ കോൺഫറൻസിലൂടെ നടത്തിയ ചർച്ചക്ക് ശേഷമാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നിർദ്ദേശങ്ങൾ പുറത്തിറക്കിയത്.