pm-narendra-modi

ന്യൂഡൽഹി: കൊറോണ വെെറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾ നൽകുന്ന നിർദേശങ്ങൾ ജനങ്ങൾ കർശനമായി പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സർക്കാരിന്റെ നിർദേശങ്ങൾ ചിലർ കാര്യമായി എടുക്കുന്നില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. സ്വന്തം ജീവനൊപ്പം കുടുംബത്തിന്റെ ജീവനും രക്ഷിക്കണം. സംസ്ഥാനങ്ങൾ നിയമങ്ങളും ചട്ടങ്ങളും കർശനമായി നടപ്പാക്കണം. ജനങ്ങൾ നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും പ്രധാനമന്ത്രി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.

'പല ആളുകളും ഇപ്പോഴും അടച്ചുപൂട്ടലിനെ ഗൗരവമായി എടുക്കുന്നില്ല. ദയവായി നിങ്ങള്‍ സ്വയം സംരക്ഷിക്കുക. നിങ്ങളുടെ കുടുംബത്തെ രക്ഷിക്കുക. നിര്‍ദേശങ്ങള്‍ ഗൗരവമായി പാലിക്കുക. നിയമങ്ങളും നിര്‍ദേശങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഞാന്‍ സംസ്ഥാന സര്‍ക്കാരുകളോട് അഭ്യര്‍ത്ഥിക്കുന്നു '-മോദി പറ‌ഞ്ഞു.

രാജ്യത്ത് കൊറോണ വ്യാപിക്കുന്നത് സംബന്ധിച്ച് രോഗം സ്ഥിരീകരിച്ച ജില്ലകള്‍ അവശ്യസേവനങ്ങള്‍ ഉറപ്പാക്കി അടച്ചിടണമെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. രാജ്യത്തെ എണ്‍പതോളം ജില്ലകളില്‍ രോഗബാധ കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലെ പത്തനംതിട്ട, കാസർകോട്, എറണാകുളം, കോട്ടയം, തിരുവനന്തപുരം, മലപ്പുറം, കണ്ണൂർ എന്നീ ഏഴ് ജില്ലകൾ ഉൾപ്പെടെ കൊറോണ ബാധ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യത്തെ 75 ജില്ലകളിൽ അവശ്യസർവീസുകൾ മാത്രമേ അനുവദിക്കാവൂവെന്നാണ് സംസ്ഥാനസർക്കാരുകൾക്ക് കേന്ദ്രം നിർദേശം നൽകിയിരുന്നത്.

കേരളം കൂടാതെ യു.പി, പഞ്ചാബ്, കർണാടക, മഹാരാഷ്ട്ര തുടങ്ങിയ 21 സംസ്ഥാനങ്ങളിലെ ജില്ലകളിലാണ് നിയന്ത്രണം. രാജ്യത്തെമ്പാടും അവശ്യസർവീസുകളല്ലാത്ത അന്തർ സംസ്ഥാന ബസ് സർവീസുകളും എല്ലാ പാസഞ്ചർ ട്രെയിൻ സർവീസുകളും മാർച്ച് 31വരെ നിറുത്തിവച്ചു. ഗുഡ്സ് ട്രെയിനുകൾ സർവീസ് തുടരും. എല്ലാ മെട്രോട്രെയിൻ സർവീസുകളും നിറുത്തി.