ബീജിംഗ്: കൊറോണ വ്യാപനത്തിനേതിരെ ചൈന നടത്തിയ പോരാട്ടത്തെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന. കഴിഞ്ഞ നാലു ദിവസത്തിനിടെ ഒരു പുതിയ കേസ് മാത്രമാണ് ചൈനയിൽ റിപ്പോർട്ട് ചെയ്തത്. ചൈനയുടെ വിജയം ലോകത്തിന് മൊത്തം പ്രതീക്ഷയേകുന്നുവെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനം ഗെബ്രിയേസസ് പറഞ്ഞു. എന്നിരുന്നാലും, ചൈനയുടെ പാത യൂറോപ്യൻ രാജ്യങ്ങൾക്ക് പിന്തുടരാനാവുമോ എന്ന സംശയവും ലോകാരോഗ്യസംഘടന പ്രകടിപ്പിച്ചു.
വുഹാനിൽ രണ്ടാഴ്ചത്തെ ഇൻക്യുബേഷൻ പിരീഡിനു ശേഷം കേസുകളിൽ വലിയ കുറവാണുണ്ടായത്. മാസ്‌ക് ധരിക്കുന്നത് ചൈനയിൽ നിർബന്ധമാക്കിയിരുന്നു. പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കാതെ പ്രവേശനം പോലും നൽകിയിരുന്നില്ല. 99.1 ഫാരൻഹീറ്റ് പനി രേഖപ്പെടുത്തിയവരെ പോലും ഐസൊലേഷനിൽ ഇട്ടു. ഏകാധിപത്യ സർക്കാരായതു കൊണ്ടാണ് ഇത്ര ശക്തമായ നടപടികളെടുത്ത് ചൈനയ്ക്ക് മുന്നോട്ടുപോവാനായതെന്നും നിരീക്ഷണമുണ്ട്. ഇത് മാത്രമല്ല, ക്വാറന്റൈൻ ഉറപ്പാക്കാൻ പലയിടങ്ങളിലും ചൈന പൊലീസ് നിരീക്ഷണവും ശക്തമാക്കിയിരുന്നു.