corona

കോഴിക്കോട്: സംസ്ഥാനത്ത് രണ്ടുപേർക്കുകൂടി കൊറോണ രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോടുള്ള രണ്ടുപേരിലാണ് കൊറോണ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരിക്കുന്നത്. ഇവർ രണ്ടുപേരും ദുബായിൽ നിന്നും കേരളത്തിലേക്ക് എത്തിയവരായാണെന്ന വിവരമാണ് ലഭിക്കുന്നത്. ഇതോടെ കോഴിക്കോട് ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം നാലായും കേരളത്തിലെ മൊത്തം രോഗികളുടെ എണ്ണം 93 ആയും ഉയർന്നിട്ടുണ്ട്. സംസ്ഥാനത്ത് ഇന്നുമാത്രം രോഗം സ്ഥിരീകരിച്ചത് 30 പേരിലാണ്.

മാർച്ച് 31 വരെ സംസ്ഥാനത്തും ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന അതിർത്തികൾ അടച്ചിടാനും പൊതുഗതാഗതം നിറുത്തി വയ്ക്കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്നലെ സംസ്ഥാനത്ത് 28 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെയാണ് സർക്കാർ അസാധാരണ നടപടികളിലേക്കും കർശന സുരക്ഷയിലേക്കും കടന്നത്.

ആളുകൾ പുറത്തിറങ്ങരുത്. പൊതു ഗതാഗത സംവിധാനങ്ങൾ ഉണ്ടാകില്ല. സ്വകാര്യ വാഹനങ്ങൾ തടയില്ല. പുറത്തിറങ്ങുന്നവർ ശാരീരിക അകലം പാലിക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. അവശ്യ സാധനങ്ങൾ ഉറപ്പ് വരുത്താൻ നടപടി എടുക്കും. 28 വൈറസ് ബാധിതരിൽ 19 പേരും കാസർകോട് ജില്ലയിൽ നിന്ന് ഉള്ളവരാണ്. 28 വൈറസ് ബാധിതരിൽ 25 പേരും വന്നത് ദുബായിൽ നിന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അനിതര സാധാരണമായ സാഹചര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു.