ന്യൂഡല്‍ഹി: കൊറോണ വെെറസ് പടർന്നുപിടിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനങ്ങളിൽ ഇനി ദുരന്ത നിവാരണ നിയമം നടപ്പാക്കാനൊരുങ്ങി കേന്ദ്രം. പ്രകൃതിദത്തമോ മനുഷ്യനിര്‍മിതമോ ആയ ദുരന്തങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള നിയമമാണിത്. ഇതോടെ മുഴുവൻ നിയന്ത്രണങ്ങളും സംസ്ഥാനങ്ങളിൽ നിന്ന് നടപ്പാക്കുന്നതിന്റെ ചുമതല കേന്ദ്രം ഏറ്റെടുക്കും. ദേശീയ ദുരന്ത നിവാരണ നിയമം നടപ്പിലാക്കുമ്പോള്‍ നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ കർശന നടപടികളുണ്ടാകും.
ഈ നിയമം അനുസരിച്ച് രണ്ടു വര്‍ഷം വരെ തടവ് ശിക്ഷയോ അതിന് സമാനമായ പിഴയോ അടക്കമുള്ള ശിക്ഷകള്‍ ലഭിക്കാനുള്ള വകുപ്പുകളുണ്ട്. നിയന്ത്രണ നടപടികള്‍ ലംഘിക്കുന്ന ആര്‍ക്കും ദുരന്തനിവാരണ നിയമത്തിലെ 51 മുതല്‍ 60 വരെയുള്ള വകുപ്പുകള്‍ക്കും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 188 നും കീഴില്‍ ആറ് മാസം വരെ ശിക്ഷിക്കപ്പെടുമെന്ന് അടച്ചുപൂട്ടൽ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
കാബിനറ്റ് സെക്രട്ടറി, പ്രിന്‍സിപ്പല്‍ സെക്രട്ടറി,സംസ്ഥാന പൊലീസ് മേധാവിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തില്‍ സംസ്ഥാനങ്ങള്‍ കേന്ദ്ര നിര്‍ദേശം പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ദേശീയ ദുരന്തനിവാരണ അതോറിറ്റി ഫലപ്രദമായ നടപടികള്‍ സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്നും മന്ത്രാലം വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് സമ്പൂർണ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച അര്‍ദ്ധരാത്രി 12 മണിയോടെയാണ് നിയന്ത്രണം നിലവില്‍ വന്നത്. 21 ദിവസത്തേക്കാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യം അടച്ചിട്ടുകൊണ്ടുള്ള കര്‍ഫ്യൂ പ്രഖ്യാപിച്ചത്.