തിരുവനന്തപുരം:ലൈറ്റ് ബോയിമാരും, ഹെയർഡ്രെസർമാരും മുതൽ ചലച്ചിത്ര നിർമ്മാണ മേഖലയിലെ താഴെത്തട്ടിൽ പ്രവർത്തിക്കുന്ന 5000 പേർക്ക് സാമ്പത്തികസഹായം നൽകാൻ ഫെഫ് ക ജനറൽ കൗൺസിൽ യോഗം തീരുമാനിച്ചു.കൊറോണയ്ക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യമേഖലയുടെ ആവശ്യത്തിനായി 400 വാഹനങ്ങൾ വിട്ടു നൽകാനും ഫെഫ്ക തീരുമാനിച്ചതായി ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ കേരളകൗമുദി ഓൺലൈനിനോട് പറഞ്ഞു.ഇന്ന് വിർച്വൽ ലെവലിലാണ് കൗൺസിൽ യോഗം ചേർന്നത്.കൗൺസിലിലെ 57 അംഗങ്ങളും ഓൺലൈൻ കോൺഫറൻസിൽ പങ്കെടുത്തു.
ഇപ്പോഴത്തെ സാഹചര്യത്തിൽ ജൂൺ പകുതിയെങ്കിലുമാകാതെ സിനിമാ ഷൂട്ടിംഗ് പുനരാരംഭിക്കാൻ കഴിയുമോയെന്ന് സംശയമാണെന്ന് യോഗം വിലയിരുത്തുകയുണ്ടായി. ഈ സാഹചര്യം കണക്കിലെടുത്താണ് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ദിവസ വേതനക്കാരായ 5000 ചലച്ചിത്ര പ്രവർത്തകരെ സഹായിക്കാൻ ഫെഫ്ക തീരുമാനിച്ചത്.ചെറിയ ചിത്രങ്ങളിൽ പ്രവർത്തിക്കുന്ന ടെക്നീഷ്യൻമാരടക്കം എല്ലാവർക്കും കഴിയാവുന്ന വിധത്തിൽ സഹായം നൽകാനാണ് തീരുമാനം.ചലച്ചിത്ര മേഖലയിലെ 19 യൂണിയനുകളിൽ നിന്നും ഓരോ മേഖലയിൽ പ്രവർത്തിക്കുന്നവരിൽ സഹായം ആവശ്യമുള്ളവരുടെ പട്ടിക ചോദിച്ചിട്ടുണ്ട്.ഈ പട്ടിക ഫെഫ്ക അന്തിമമായി വിലയിരുത്തിയ ശേഷം ആദ്യ ഗഡു സഹായം ഏപ്രിൽ 14 ഓടെ നൽകാനാണ് നിശ്ചയിച്ചിട്ടുള്ളത്.ജൂണിനു മുമ്പ് രണ്ടാമതൊരു ഗഡു കൂടി നൽകാനും ആലോചിക്കുന്നുണ്ട്.സഹായ ധനത്തിന്റെ തോത് അർഹതപ്പെട്ടവരുടെ പട്ടിക ലഭിച്ച ശേഷം തീരുമാനിക്കും.
ഫെഫ്കയിൽ സാമ്പത്തിക ഭദ്രതയുള്ള അംഗങ്ങൾ,മറ്റു യൂണിയനുകളിൽ നി്ന്ന് സാമ്പത്തിക സഹായം നൽകാൻ തയ്യാറുള്ളവർ,നിർമ്മാതാക്കൾ ,ചലച്ചിത്ര താരങ്ങൾ,ചലച്ചിത്ര മേഖലയ്ക്കു പുറത്തുള്ള അഭ്യദയാകാംക്ഷികൾ തുടങ്ങി സിനിമയെ സ്നേഹിക്കുന്നവരുടെ സഹകരണത്തോടെയാണ് സാമ്പത്തിക സഹായം നൽകുന്നതിനുള്ള തുക സമാഹരിക്കുക.സ്വമേധയാ മുന്നോട്ടുവന്ന നടൻ മോഹൻലാൽ പത്ത് ലക്ഷം രൂപ ഈ ആവശ്യത്തിനായി നേരുത്തതന്നെ ഫെഫ്കയ്ക്കു നൽകിയിരുന്നു.നടി മഞ്ചുവാര്യർ ഇന്ന് അഞ്ച് ലക്ഷം രൂപ നൽകി.പ്രശസ്ത ദക്ഷിണേന്ത്യൻ താരം അല്ലു അർജുൻ സഹായം നൽകാമെന്ന് അറിയിച്ചിട്ടുണ്ട്.
ഇപ്പോഴത്തെ സാഹചര്യത്തിൽ മൂന്നുമാസത്തേക്കെങ്കിലും ഷൂട്ടിംഗ് നടത്താൻ പ്രയാസകരമാകുമെന്ന് യോഗത്തിലെ ചർച്ചയിൽ വിലയിരുത്തലുണ്ടായിട്ടുണ്ട്..
ആരോഗ്യ മേഖലയിലെ പ്രവർത്തനങ്ങൾക്കായി 400 വാഹനങ്ങൾ വിട്ടു നൽകാനുള്ള തീരുമാനത്തെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വാഗതം ചെയ്തു. വാഹനങ്ങളുടെ ലിസ്റ്റിനായി ഡി.ജി.പി ബന്ധപ്പെട്ടതായും ഉണ്ണികൃഷ്ണൻ അറിയിച്ചു.