cm-

തിരുവനന്തപുരം:കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ രാജ്യത്താകെ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചതിനെതുടർന്ന് കേരളത്തിൽ ഒരാളും പട്ടിണി കിടക്കേണ്ടിവരില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിനുള്ള എല്ലാ സംവിധാനവും സർക്കാർ തദ്ദേശ സ്ഥാപനങ്ങളിലൂടെ ചെയ്യുമെന്നും അ​ദ്ദേഹം വ്യക്തമാക്കി. കൊറഓണ അവലോകന യോഗത്തിന്‌ ശേഷം നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വീട്ടിൽ കഴിയുന്നവർ പട്ടിണി കിടക്കുന്ന സ്ഥിതി ഒഴിവാക്കും. ഭക്ഷണം തദ്ദേശ സ്ഥാപനം ഉറപ്പാക്കണം. പഞ്ചായത്തു തോറും കമ്മ്യൂണിറ്റി കിച്ചൻ ഉണ്ടാക്കണം. പഞ്ചായത്തുകൾ കണക്ക് ശേഖരിക്കണം. ഭക്ഷണം വേണ്ടവർക്ക് വിളിച്ചു പറയാൻ ഒരു ഫോൺ നമ്പർ ഉണ്ടാക്കണം. വിതരണം ചെയ്യുന്നവർ സുരക്ഷ ഉറപ്പാക്കണം. ഒറ്റയ്‌ക്ക്‌ താമസിക്കുന്നവർക്ക്‌ ഭക്ഷണം കിട്ടാത്ത അവസ്ഥ ഉണ്ടാകരുത്‌. ഇക്കാര്യത്തിൽ എല്ലാവർക്കും ശ്രദ്ധ ഉണ്ടാകണമെന്നും അദ്ദേഹം പറ‍ഞ്ഞു.

മുൻഗണനാ ലിസ്റ്റിലുള്ളവർക്ക് നേരത്തെ പ്രഖ്യാപിച്ചതു പോലെ തന്നെ അരിയും ഭക്ഷ്യ വസ്‌തുക്കളും നല്‍കും. മുൻഗണനാ ലിസ്റ്റിൽപെടാത്തവർക്ക് 10 കിലോ അരി നല്‍കുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്. ഇത് 15 കിലോ ആക്കി വർദ്ധിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. ഒപ്പം പലവ്യഞ്ജനങ്ങളുടെ കിറ്റും ഓരോരുത്തർക്കും നല്‍കും. ഒരു കുടുംബവും പട്ടിണി കിടക്കാന്‍ പാടില്ല. ഇക്കാര്യത്തിൽ സമൂഹം ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇപ്പോൾ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ ഭക്ഷണം, മരുന്ന് എന്നിവയിൽ കണ്ടറിഞ്ഞുള്ള ഇടപെടലുണ്ടാകും. കേരളത്തിൽ ആകെയുള്ള പ്രശ്നങ്ങൾ ഏതെങ്കിലും ഒരു കേന്ദ്രത്തിൽ ഇരുന്ന് പരിഹരിക്കാൻ സാധിക്കില്ല. അതുകൊണ്ടാണു വികേന്ദ്രീകൃതമായ പ്രവർത്തനങ്ങൾ ഉണ്ടാക്കുന്നത്. കൂടുതൽ പേരെ സന്നദ്ധ പ്രവർത്തനത്തിനായി കണ്ടെത്തും. ഏതെങ്കിലും സംഘടനയുടെ നിറം കാണിക്കാനുള്ള അവസരമായി ഇതിനെ ഉപയോഗിക്കാനാകില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.