ബെയ്ജിംഗ്: കൊറോണ വെെറസിന്റെ പിടിയിലായിരിക്കുകയാണ് ലോകം. ചെെനയിലെ വുഹാനിൽ പൊട്ടിപടർന്ന കൊറോണ വെെറസ് ഇന്ന് ലോകത്താകമാനം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 21,180 ആയി. 24 മണിക്കൂറില്‍ 2000 എന്ന കണക്കിലാണ് ലോകത്ത് മരണസംഖ്യ ഉയരുന്നത്. ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ഇറ്റലിയിലാണ്- 7503. 24 മണിക്കൂറില്‍ 683 എന്നതാണ് ഇറ്റലിയിലെ മരണനിരക്ക്.
ഇതുവരെ 3647 പേരാണ് സ്‌പെയിനില്‍ മരിച്ചത്. ഇറാനില്‍ മരണസംഖ്യ 2000 കവിഞ്ഞു. ഒറ്റ ദിവസം മാത്രം 143 പേരാണ് ഇറാനില്‍ മരണപ്പെട്ടത്. നിലവിലെ കോവിഡിന്റെ പ്രഭവകേന്ദ്രമായ ന്യൂയോര്‍ക്കിലെയും അമേരിക്കയുടെയും സ്ഥിതി കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണ്. 24മണിക്കൂറിനുള്ളില്‍ പുതുതായി 10,000 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്.60,900 പേര്‍ക്ക് അമേരിക്കയില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ പകുതിയിലധികവും കേസുകള്‍ ന്യൂയോര്‍ക്കില്‍ നിന്ന് മാത്രമുള്ളതാണ്.
അമേരിക്കയിലെ ബിസിനസ്, തൊഴിൽ, ആരോഗ്യ പാലന രംഗങ്ങൾ കൊറോണ കാരണം തരിപ്പണമാകുന്ന അവസ്ഥയിലാണ്. ഈ പശ്ചാത്തലത്തിൽ രണ്ട് ലക്ഷംകോടി ഡോളറിന്റെ അടിയന്തര രക്ഷാ പാക്കേജിന് വൈറ്റ് ഹൗസിന് പിന്നാലെ സെനറ്റും അംഗീ,കാരം നൽകി. സെനറ്റിലെ ഡെമോക്രാറ്റിക്, റിപ്പബ്ലിക്കൻ പാർട്ടികൾ ഏകകണ്ഠമായാണ് പാക്കേജ് അംഗീകരിച്ചത്. മുതിർന്നവർക്ക് 1,200 ഡോളറും കുട്ടികൾക്ക് 500 ഡോളറും ഒറ്റത്തവണ പണമായി നൽകുന്നു എന്നതാണ് പാക്കേജിന്റെ ഒരു പ്രത്യേകത. ആശുപത്രികൾക്കും തൊഴിലാളികൾക്കും ആശ്വാസം നൽകുന്നതാണ് പാക്കേജ്. അമേരിക്കയിൽ അടുത്ത പത്ത് ആഴ്ചയെങ്കിലും കൊറോണ ഭീഷണി തുടരുമെന്നാണ് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്.
ലോകത്താകമാനം കൊറോണ ബാധിച്ചവര്‍ നാലരലക്ഷം കടന്നു. ചൈനയിൽ രോഗം നിയന്ത്രണ വിധേയമായിക്കൊണ്ടിരിക്കുകയാണ്. ആകെ 81,661 കേസുകള്‍ സ്ഥിരീകരിച്ചതില്‍ 70000 പേരുടെയും രോഗം ഭേദമായി. 3285 ആണ് ചൈനയിലെ മരണ സംഖ്യ. ചൈനയില്‍ സാമൂഹിക വ്യാപനം നിലവില്‍ ഇല്ല.