ksrtc-

കോട്ടയം: രാജ്യം സമ്പൂർണ ലോക്ക് ഡൗണിലേക്ക്പോകുമ്പോഴും കർമ്മനിരതരായി കെ.എസ്.ആർ.ടി.സി. സംസ്ഥാനത്തിനകത്തും പുറത്തും നിന്നും നിരവധി പേരെ സുരക്ഷിത സ്ഥാനത്തേക്ക് ഇതിനകം കെ.എസ്.ആർ.ടി.സി ബസുകൾ ഉപയോഗിച്ച് എത്തിച്ചു കഴിഞ്ഞു. ബസുകളിലെ തൊഴിലാളികൾക്ക് മാസ്ക്കും ഹാൻഡ് സാനിറ്റൈസറും ഉറപ്പുവരുത്തിയിട്ടുണ്ട്

തമിഴ്‍നാട്ടിലെ തേനിയിൽ കുടുങ്ങിപ്പോയ മലയാളി വിദ്യാർത്ഥികളെ മൂന്നാറിലേക്കെത്തിക്കണമെന്നു ഇടുക്കി ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടതനുസരിച്ച് കെ.എസ്.ആർ.ടി.സി ബസ് അയച്ച് വിദ്യാർത്ഥികളെ സുരക്ഷിത സ്ഥാനത്തെത്തിച്ചു.

ദിബ്രുഗഡ്‌ - കന്യാകുമാരി വിവേക് എക്സ്പ്രസിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നലെ എത്തിച്ചേർന്ന യാത്രക്കാരെ സർക്കാർ ഷെൽട്ടറുകളിലേക്ക് ബസുകൾ ഉപയോഗിച്ച മാറ്റിയിരുന്നു. തൃശ്ശൂർ, പാലക്കാട് റെയിൽവേ സ്റ്റേഷനുകളിൽ നിന്ന് ഇന്നലെ രാത്രി കെ.എസ്.ആർ.ടി.സി ബസുകൾ ജില്ലാ കളക്ടർമാരുടെ നിർദ്ദേശമനുസരിച്ച് സർവ്വീസ് നടത്തുകയുണ്ടായി. തൃശ്ശൂർ 'കില'യിലും പാലക്കാട് വിക്ടോറിയ കോളേജിലും സജ്ജീകരിച്ച ഷെൽട്ടറുകളിലേക്ക് ഭൂരിഭാഗവും ആസാമിൽ നിന്നുള്ള അന്യസംസ്ഥാന തൊഴിലാളികളടങ്ങിയ യാത്രക്കാരെയാണ് സുരക്ഷിതമായി എത്തിച്ചത്.


കർണാടകയിൽ നിന്നും അതിർത്തി ചെക്പോസ്റ്റായ തലപ്പാടിയിൽ എത്തിച്ചേർന്നു കൊണ്ടിരിക്കുന്ന യാത്രക്കാരെ കാസർഗോഡ് എത്തിക്കുവാനായും കെ.എസ്.ആർ.ടി.സി ബസുകൾ കാസർഗോഡ് ജില്ലാ കളക്ടറുടെ നിർദ്ദേശാനുസരണം സർവ്വീസ് നടത്തി വരുന്നുണ്ട്.

രാജ്യവ്യാപകമായി ട്രെയിൻ ഗതാഗതം നിർത്തിവച്ചതു മൂലം സ്വന്തം നാട്ടിലേക്ക് മടങ്ങാൻ കഴിയാത്ത അന്യസംസ്ഥാന തൊഴിലാളികൾക്ക് കണ്ണുരിൽ ക്രമീകരിച്ച താല്കാലിക വാസസ്ഥലങ്ങളിലേക്ക് കെ എസ് ആർ ടി സി യാത്രാ സൗകര്യമൊരുക്കി അതിലേക്കായി രണ്ട് ബസുകളെയും ജീവനക്കാരെയും കോഴിക്കോട് കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും ക്രമീകരിച്ചു.

144 പ്രഖ്യാപിച്ചതിനെ തുടർന്ന് ട്രെയിൻ ഗതാഗതം നിലച്ചതിനാൽ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കുടുങ്ങിപ്പോയവരെ വിവിധ ഷെൽട്ടർ ഹോമുകളിലേക്ക് മാറ്റുവാനായി ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം രണ്ട് ബസുകൾ കോഴിക്കോട് യൂണിറ്റിൽ നിന്നും സജീകരിച്ചിരുന്നു.