local

തിരുവനന്തപുരം: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി വീട്ടിൽ നിരീക്ഷണത്തിലുള്ളവരെ ശ്രദ്ധിക്കാൻ ജില്ലയിൽ ഹൗസ് മാർക്കിംഗ് ആരംഭിച്ചു. ഇതിനായി തയ്യാറാക്കിയ സ്റ്റിക്കറിന്റെ പ്രകാശനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. ഹൗസ് മാർക്കിംഗിലൂടെ കൃത്യമായ ഹോം ഐസൊലേഷൻ സാദ്ധ്യമാക്കുകയാണ് ലക്ഷ്യം. നിരീക്ഷണത്തിൽ കഴിയുന്നവരുടെ വീടുകളിൽ പ്രത്യേക സീരിയൽ നമ്പരോടു കൂടിയ സ്റ്റിക്കർ പതിക്കും. നിരീക്ഷണം ആരംഭിക്കുന്ന തീയതിയും അവസാനിക്കുന്ന തീയതിയും വീട്ടിൽ എത്രപേർ നിരീക്ഷണത്തിലുണ്ടെന്നും സ്റ്റിക്കറിൽ രേഖപ്പെടുത്തും.

ഇതിലൂടെ ആരോഗ്യ പ്രവർത്തകർക്ക് ഇവരെ കൃത്യമായി നിരീക്ഷിക്കാനും സേവനങ്ങളെത്തിക്കാനും കഴിയും. ഓരോ വീടിനും പ്രത്യേകം സീരിയൽ നമ്പരുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ആരോഗ്യ പ്രവർത്തകർ, വോളന്റിയർമാർ എന്നിവരുടെ സേവനം ഉപയോഗിച്ചാണ് ഹൗസ് മാർക്കിംഗ് നടത്തുക. ആവശ്യമായ സഹായം നൽകാൻ മെഡിക്കൽ ഓഫീസർമാരെ ചുമതലപ്പെടുത്തിയതായും ഇവർ വാർഡ് അടിസ്ഥാനത്തിൽ കൃത്യമായ വിവരം ജില്ലാ ഭരണകൂടത്തെ അറിയിക്കുമെന്നും കളക്ടർ കെ. ഗോപാലകൃഷ്ണൻ പറഞ്ഞു.